Wednesday, January 21, 2015

അജിത


                                                                                                                ഷാജി കുന്നിക്കോട്

അവിചാരിതമായിട്ടാണ് ഞാന്‍ അജിതയെ കണ്ടത്.എന്‍റെ സുഹൃത്ത് ബഷീര്‍ പത്തനാപുരത്ത് നടത്തിയിരുന്ന തയ്യല്‍ എക്സ്പോര്‍ട്ടിംഗ് സ്ഥാപനത്തില്‍ ജോലിയായിരുന്നു അവള്‍ക്ക്. . കറുപ്പിന്‍റെസൗന്ദര്യം മുഴുവന്‍ ആവാഹിച്ചെടുത്ത സുന്ദരി കുട്ടി. ഒരു പാവപ്പെട്ട കുടുംബത്തിലെ ഒരേ ഒരു മോള്‍ പ്രായം ഇരുപത്തഞ്ചു കഴിഞ്ഞെങ്കിലും വിവാഹം കഴിഞ്ഞിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളും മറ്റും അവള്‍ എന്നോട് പലപ്പോഴായി പറയാറുണ്ടായിരുന്നു.മലയാള നടി ജയഭാരതിയുടെ രൂപമായിരുന്നു അവള്‍ക്ക്. മാതാപിതാക്കള്‍ ഹൈവെയുടെ സൈഡില്‍ ഒരു ചെറിയ കുടില്‍കെട്ടി അവിടെ ചായക്കട നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. സംസാരത്തിനിടയില്‍ ഒരിക്കല്‍ ഞാന്‍ പറഞ്ഞു.., നീ ജയഭാരതിയല്ലേ ... അധികം താമസിക്കാതെ ഒരു പ്രേം നസീര്‍ നിന്നെ കല്ല്യാണം കഴിക്കാന്‍ എവിടെ നിന്നെങ്കിലും പറന്നെത്തും അന്ന് നിന്‍റെ വല്യേട്ടന്‍ ആയി അരികില്‍ ഞാന്‍ ഉണ്ടാവും., അതുകേട്ടു ചിരിച്ചുകൊണ്ട് അവള്‍ പറഞ്ഞു..ഇക്കായുടെ വാക്കുകള്‍ പൊന്നായി തീരട്ടെ.എനിക്ക് പിറക്കാതെ പോയ ഒരു ചേട്ടനെ ഞാന്‍ ഇക്കായില്‍ കാണുന്നു.എന്തിനാണ് ഇക്ക ഇങ്ങനെ സങ്കല്‍പ്പിക്കുന്നത്...? പ്രേം നസീര്‍ വന്നെന്നെ കെട്ടിക്കൊണ്ടു പോയില്ലെങ്കിലും... മാലാഖമാര്‍ വന്നു കൂട്ടികൊണ്ട് പോകുമ്പോള്‍ ഇക്ക എന്‍റെ അരികില്‍ ഉണ്ടാവണം അതാണ്‌ എന്‍റെ ആഗ്രഹം..,ഒരു തമാശപറച്ചിലായി അത് കരുതി.
നാളുകള്‍കൊഴിഞ്ഞു...എനിക്ക് ജോലിയില്‍ തിരക്കുകാരണം അവിടെക്കുള്ള യാത്രകള്‍ കുറഞ്ഞു.എങ്കിലും ഇടയ്ക്ക് ബഷീര്‍ വിളിക്കുമ്പോള്‍ അജിതയുടെ വിവരം ഞാന്‍ചോദിക്കുമായിരുന്നു.അവിവാഹിതയായി ഇയാളുടെ അനിയത്തി ഇവിടെ തന്നെയുണ്ടെന്ന് അയാള്‍ എന്നോട് പറയുമായിരുന്നു...,
രണ്ടു വര്‍ഷംകഴിഞ്ഞു. മെനിഞ്ചൈറ്റിസ് എന്ന രോഗം എനിക്ക് പിടിപെട്ടു..വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എന്നെ അഡ്മിറ്റു ചെയ്തു.ഈ ലോകവും ..എല്ലാ ബന്ധങ്ങളും വിസ്മ്രിതിയുടെ പടിവാതിലില്‍ വെച്ചിട്ട് ഞാന്‍ ശാന്ത സുന്ദരമായ തീരങ്ങളില്‍ ജീവിക്കാന്‍ തുടങ്ങി...ഐ സി യു വിന്‍റെ ശീതീകരണത്താല്‍ എന്‍റെ മനസും ശരീരവും തണുത്തുറഞ്ഞു..ജീവിതത്തിലേക്ക് ഇനി ഒരു തിരിച്ചു വരവില്ല എന്ന് ഡോക്ടര്‍മാര്‍ വിധിച്ചു.കൊട്ടിയടച്ച ജാലകക്കൂട്ടില്‍ എത്തും മുന്‍പ് അവസാനമായി എന്‍റെ ഭാര്യയെ എപ്പോഴാണ് ഒന്ന് കണ്ടത് എന്ന് ചിന്തിക്കാന്‍ പോലും ഉള്ള ഓര്‍മ്മ എനിക്കില്ലായിരുന്നു.
ഒടുവില്‍ സ്നേഹബന്ധങ്ങളുടെ കണ്ണീരിനു മുന്നില്‍ എന്നെ കൂട്ടികൊണ്ട് പോകാന്‍ വന്നവര്‍ പതറിനിന്നു...ദാനം കിട്ടിയ പുനര്‍ജന്മവുമായി ഞാന്‍ ആശുപത്രി വിട്ടു.
രണ്ടു മാസങ്ങള്‍ കഴിഞ്ഞു..ശരീരം പിച്ചവെച്ചു നടക്കാന്‍ തുടങ്ങി..മനസ്സിനെ തിരികെ കൊണ്ടുവരാന്‍ ഞാന്‍ പരിശ്രമിച്ചു..സമയമുള്ളപ്പോള്‍ എന്‍റെ ഭാര്യ റെമി അടുത്തിരുന്നു ഞാന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അവിടെ നടന്നിട്ടുള്ള വിശേഷങ്ങള്‍ പറയുമായിരുന്നു..കാരണം അവിടെ നടന്ന ഒരു സംഭവങ്ങളും എനിക്കറിയില്ലായിരുന്നു...അബോധാവസ്ഥയില്‍ ആയിരുന്നു ഞാന്‍.കൂട്ടത്തില്‍ ഒരിക്കല്‍ പറഞ്ഞു ഐ സി യു വില്‍ എന്‍റെ തൊട്ടടുത്ത ബെഡ്ഡില്‍ കിടന്നു മരിച്ച എട്ടുമാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടിയെക്കുറിച്ച്.ഡെങ്കിപ്പനിപിടിപെട്ട് ഗുരുതരാവസ്ഥയില്‍ ആണ് ആ കുട്ടിയെ ഐ സി യു വില്‍ പ്രവേശിപ്പിച്ചത്.പാവപ്പെട്ട വീട്ടിലെ കുട്ടിയായിരുന്നു.കൂടെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പകല്‍ സമയത്ത് അച്ഛനും ഭര്‍ത്താവും ജോലിക്ക് പോകും. രാത്രിയില്‍ ആരെങ്കിലും ഒരാള്‍ കൂട്ടിനു വരും. ഇതിനിടയില്‍ ഒന്നും അറിയാതിരുന്ന ആ അമ്മയെ സഹായിച്ചത് റെമി ആയിരുന്നു.. ഐ സി യു വില്‍ എന്‍റെ ആവശ്യത്തിനു വേണ്ടി വാങ്ങി വെച്ചിരുന്ന പല സാധനങ്ങളും അവള്‍ ഈ കുട്ടിയ്ക്കായി നല്‍കിയിരുന്നു.അവള്‍ക്കു ആശുപത്രിയില്‍ നിന്നും കുറിച്ച് കൊടുത്തിരുന്ന ടെസ്റ്റ്‌കള്‍ എല്ലാം പലയിടങ്ങളിലായി കൊണ്ട് നടത്തിയതും റെമി ആയിരുന്നു. പക്ഷെ അഞ്ചാം നാള്‍ ആ പെണ്‍കുട്ടി മരിച്ചു...എട്ടു മാസം ഗര്‍ഭിണിയായ ഒരു പെണ്‍കുട്ടി മരിച്ചപ്പോള്‍ എല്ലാവര്‍ക്കും അത് വലിയ വിഷമമായി....ഇങ്ങനെ പല സംഭവങ്ങളും റെമി എന്നോട് പറഞ്ഞിരുന്നു.
അന്ന് ബഷീര്‍ എന്നെ കാണുവാനായി വീട്ടില്‍ വന്നു...കുറേനേരം ഞങ്ങള്‍ പഴയകാര്യങ്ങള്‍ ഒക്കെ പറഞ്ഞു...എന്‍റെ മനസ്സിനെ വീണ്ടെടുക്കുക ആയിരുന്നു...സംസാരത്തിനിടയില്‍ ബഷീര്‍ പറഞ്ഞു...ഷാജി ഒന്ന് നോര്‍മ്മല്‍ ആയിട്ട് പറയാമെന്നു കരുതിയതാണ് ..ഇയാളുടെ അനിയത്തി അജിത മരിച്ചു..എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.....,
ഷാജി ആശുപത്രിയില്‍ കിടന്ന സമയത്താണ് സംഭവം. കഴിഞ്ഞ വര്‍ഷം അജിതയുടെ വിവാഹം കഴിഞ്ഞിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഡെങ്കിപ്പനി വന്നു.അങ്ങനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റു ചെയ്തു അവിടെ വെച്ചാണ് മരിച്ചത്.
ഉടനെ ഞാന്‍ റെമിയോട് അന്ന് മരിച്ച പെണ്‍കുട്ടിയുടെ പേരും സ്ഥലവും ചോദിച്ചു....അവളുടെ മറുപടി കേട്ട് എന്ത് ചെയ്യണമെന്നറിയാതെ ഞാനിരുന്നു...
അതെ..എന്‍റെ അനിയത്തികുട്ടി അവളുടെ ആഗ്രഹം സാധിച്ചു മാലഖമാര്‍ അവളെ കൂട്ടിക്കൊണ്ടു പോകാന്‍ നേരം അവളുടെ അരികില്‍ ഞാന്‍ ഉണ്ടായിരുന്നു..അരുതേ എന്ന് പറയാനാവാതെ......!

No comments:

Post a Comment