Tuesday, January 20, 2015

മണിചിത്രത്താഴ് -സിനിമാ നിരൂപണം










                                                                                   അനീസ്‌ റഹ്മാന്‍

മികവുറ്റ സംവിധായക പ്രതിഭ ഫാസിലിന്റെ സിനിമാ കരിയറിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്രമാണ് മണിചിത്രത്താഴ്.എകദേശം 21 വർഷങ്ങൾക്ക് മുമ്പ് 1993 ഡിസംബർ 23- നു റിലീസ് ചെയ്ത അഭ്രപാളികളിലെ ഈ മനോഹരകവിത മലയാള സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണ്.രണ്ട് ദശാബ്ദത്തിനുശേഷവും ഇന്നും പുതുതലമുറ പ്രേക്ഷകരെപ്പോലും ആകർഷിക്കുന്ന ഈ ഉജ്ജ്വല സൃഷ്ടി ഫാസിലിന്റെ സംവിധാന മികവിന്റെ മകുടമണിയായി പരിലസിക്കുന്നു.
യുവ ദമ്പതികളായ നകുലനും (സുരേഷ് ഗോപി) ഗംഗയും (ശോഭന) ഒരു പ്രോജക്ട് ചെയ്യുന്നതിനായി കൽക്കട്ടയിൽ നിന്നും കേരളത്തിലെ മാടമ്പള്ളി തറവാട്ടിൽ എത്തുന്നതും അന്ധവിശ്വാസിയായ അമ്മാവൻ തമ്പിയുടെ (നെടുമുടി വേണു) വാക്കുകളെ അവഗണിച്ച്,നൂറ്റാണ്ടുകൾക്ക് മുന്പ് ദുർമരണപ്പെട്ട നാഗവല്ലി എന്നാ കൊട്ടാരം നർത്തകിയുടെ ആത്മാവ് കുടികൊള്ളുന്നു എന്ന് വിശ്വസിക്കപ്പെടുന്ന തറവാട്ടിൽ താമസമാരംഭിക്കുകയും , ഗംഗ, നാഗവല്ലിയെ അവാഹിച്ചിരുത്തിയതെന്നു വിശ്വസിക്കുന്ന മുറി തുറക്കുകയും പിന്നീട് അനർത്ഥങ്ങളുടെ ഒരു പരമ്പര തന്നെ ഉണ്ടാകുകയും ചെയ്യുമ്പോൾ ,ആയതിന്റെ കാരണക്കാരിയായി നകുലന്റെ അമ്മാവന്റെ മകൾ ശ്രിദേവി (വിനയ പ്രസാദ് ) സംശയിക്കപ്പെടുകയും ചെയ്യുന്നു.
നകുലന്റെ ഉറ്റ സുഹൃത്തും മനശാസ്ത്രഞനുമായ ഡോക്ടർ സണ്ണി(മോഹൻലാൽ) പ്രശ്ന പരിഹാരത്തിനായി എത്തുന്നതും, ദ്വന്ദവ്യക്തിത്വം എന്ന മാനസിക വൈകല്യത്തിന് അടിമപ്പെട്ട ഗംഗയാണു് തറവാട്ടിൽ സംഭവിച്ച അപശകുനങ്ങൾക്ക് പിന്നിലെന്ന് കണ്ടെത്തുകയും ആയതിന് കാരണം ഗംഗയുടെ മാതാപിതാക്കളിൽ നിന്നകന്ന്, മുത്തശ്ശിയുടെ കൂടെ ഉള്ള കുട്ടിക്കാലവും അന്ന് അവിടെ നിന്ന് മനസ്സിന്റെ അടിത്തട്ടിൽ ആഴത്തിൽ പതിഞ്ഞ പ്രേതകഥകളും യക്ഷികഥകളും അതിശയോക്തി കലർന്ന പഴംകഥകളുമായിരുന്നു എന്ന് കണ്ടെത്തുകയും ചെയ്തു.വലിയ തറവാട്ടിൽ ഒറ്റപ്പെട്ട ബാല്യവും അന്നുകേട്ട രാമനാഥൻ എന്ന നർത്തകനെ പ്രണയിച്ച നാഗവല്ലി എന്ന ഭരതനാട്യം നർത്തകിയെ ക്രൂരനായ കാരണവർ കൊലപ്പെടുത്തിയ കഥ ,കുട്ടിക്കാലത്തേ മനസ്സിൽ പതിഞ്ഞ ഗംഗയിൽ, നാഗവല്ലിയുടെ ആത്മാവ് കുടിയേറുന്നതായും ആ മാനസിക വൈകല്യത്തെ കേരളീയമായ മാന്ത്രിക കർമ്മങ്ങളും ആധുനിക മനശാസ്ത്രത്തിന്റെ വേറിട്ട് നില്ക്കുന്ന ചികിത്സാരീതികളും സമന്വയിപ്പിച്ച് ഡോക്ടർ സണ്ണി, മാന്ത്രികനായ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടുമായിച്ചേർന്നു സുഖപ്പെടുത്തുന്നതുമാണ് ചലച്ചിത്രത്തിന്റെ ഇതിവൃത്തം.നാഗവല്ലിയുടെ കഥയിലേക്ക് പ്രേക്ഷകരെ എത്തിക്കുന്നതിനായി സിനിമയുടെ ആദ്യ പകുതിയിൽ ഭീതിയുടെ നിഴലിൽ അവതരിപ്പിക്കുന്ന നർമ്മരംഗങ്ങൾ പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുമെന്ന് നിസ്ത്തർക്കം പറയാം.ഈ രംഗങ്ങളിൽ ഉണ്ണിത്താൻ (ഇന്നസെന്റ്),ദാസപ്പാൻക്കുട്ടി (ഗണേഷ്),ഭാസുര (കെ പി ഏ സി ലളിത),ചന്തു (സുധീഷ്),കാട്ടുപറമ്പൻ (കുതിരവട്ടം പപ്പു),എന്നിവരുടെ തന്മയത്വമായ അഭിനയമികവ് ഏറെ പ്രശംസനീയമാണ്.കുറച്ച് രംഗങ്ങളിൽ മാത്രമേ ഉള്ളു എങ്കിലും രുദ്ര അവതരിപ്പിച്ച അല്ലി,ശ്രീധർ അവതരിപ്പിച്ച മഹാദേവൻ എന്നീ കഥാപാത്രങ്ങൾക്ക് ചലച്ചിത്രത്തിന്റെ കഥാഘടനയിൽ മുഖ്യപങ്കുണ്ട്. മലയാളത്തിൽ ഇന്നുവരെ ഉണ്ടായിട്ടുള്ളതിൽ നായികാപ്രാധാന്യം ഏറെ ഉള്ള സിനിമകളിൽ പ്രഥമഗണനീയമായ ഒന്നാണ് മണിച്ചിത്രത്താഴ്. കഥയുടെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിൽ മോഹൻലാലിന്റെ ഡോക്ടർ സണ്ണി എന്ന കഥാപാത്രം നിർണായക പങ്ക് വഹിക്കുന്നുണ്ടെങ്കിലും സിനിമയിലെ കേന്ദ്രകഥാപാത്രം ശോഭന അവതരിപ്പിച്ച ഗംഗയാണ്.ഗംഗയുടെ ഭർത്താവിന്റെ വേഷം എന്നതിൽ കവിഞ്ഞ് സുരേഷ് ഗോപിയുടെ നകുലൻ എന്ന കഥാപാത്രത്തിനു, ഗംഗയുടെ മനസ്സിൽ കാരണവർ എന്ന ചിന്ത രൂഡമൂലമാകുന്നതോടെ പ്രാധാന്യം ഏറുന്നതായി കാണാം. എങ്കിലും മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ വേറിട്ട് നിർത്തുന്നത് ശോഭന എന്ന അഭിനയ പ്രതിഭയുടെ ഉജ്ജ്വലമായ സമാനതകളില്ലാത്ത നാഗവല്ലി എന്ന കഥാപാത്രമായുള്ള പകർന്നാട്ടമാണ് അഭിനയമികവിന്റെ അത്യുംഗശ്രേണിയിൽ എത്തിനില്ക്കുന്ന ഈ പ്രകടനം ശോഭനയ്ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം സമ്മാനിച്ചപ്പോൾ അത് പ്രേക്ഷകർക്ക് പ്രതീക്ഷിതമായ ഒന്നിന്റെ പൂർത്തീകരണം മാത്രമായി തോന്നിയതിൽ അത്ഭുതമൊന്നുമില്ല.
മധു മുട്ടത്തിന്റെ കഥ, തിരകഥ, സംഭാഷണം എന്നിവ ഏറെ മികവുറ്റതാണ്.വിഖ്യാത സംഗീത സംവിധായകാൻ എം.ജി രാധാകൃഷ്ണന്റെ സംഗീതത്തിൽ ഒരുങ്ങിയ പാട്ടുകൾ ഈ മികച്ച ചലച്ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്.മനോഹരമായ വരികൾ രചിച്ചിരിക്കുന്നത് ബിച്ചു തിരുമല, മധു മുട്ടം,വാലി എന്നിവരും ,മധുരശബ്ദം പകർന്ന് ഈ ഗാനങ്ങളെ അനശ്വരമാക്കിയിരിക്കുന്നത് ഡോക്ടർ കെ ജെ യേശുദാസ്,വേണുഗോപാൽ,കെ.എസ ചിത്ര,സുജാത മോഹൻ എന്നിവർക്കൊപ്പം മോഹൻലാലും ചേർന്നാണ്. വേണുവിന്റെ മനോഹരമായ ഛായാഗ്രഹണം ഈ ചിത്രത്തിലെ രംഗങ്ങൾക്ക് മിഴിവേറ്റുന്നു. നായികയായ ശോഭനയ്ക്ക് ശബ്ദം നല്കിയ ഭാഗ്യലക്ഷ്മിയുടെ മികച്ച പ്രകടനവും എടുത്തു പറയേണ്ടതാണ്.
ഒരു സൈക്കോത്രില്ലർ ഇത്രമനോഹരമായി അവതരിപ്പിച്ചത് മലയാള സിനിമയ്ക്ക് ഒരു നവ്യാനുഭവമായി മാറി എന്നത് ഈ സിനിമയുടെ വിജയ ഘടകങ്ങളിൽ ഒന്നാണ്.മറ്റു നിരവധി ഭാരതീയ ഭാഷകളിൽ ഈ സിനിമ പുനർനിർമ്മിച്ചെങ്കിലും മലയാളത്തിലിറങ്ങിയ മണിച്ചിത്രത്താഴ് എന്ന ഈ മനോഹര സിനിമയുടെ ഉയരങ്ങളിലേക്ക് എത്താൻ അവയ്ക്ക് ഒന്നുമായില്ല എന്നത് ഈ സിനിമയുടെ അണിയറ പ്രവർത്തകർക്കും മലയാള സിനിമയ്ക്കും അഭിമാനിക്കാൻ വകനല്കുന്നതാണ്..!!

1 comment: