Wednesday, January 21, 2015

മോന്തപ്പുസ്തകം












                                                                      അരുണ്‍ പിള്ളൈ പ്രവീണ്‍

തിര്വന്തരം ഭാഷയിൽ പറഞ്ഞാൽ “രണ്ടായിരത്തിനാലാം ആണ്ട് ഫെബ്രുവരി നാലിനാണ് സുക്കർ പയലും അവന്റോടെ കാളാജിൽ പഠിച്ച നാല് പയലുകളും കൂടി ഈ ഫേസ്ബുക്ക് എന്ന കുന്ത്രാണ്ടം തൊടങ്ങിയത്”.
ഹിന്ദിയിൽ മുഖ് കിത്താബ് എന്നും തമിഴിൽ മൂഞ്ചിപൊത്തകം എന്നുമറിയപ്പെടുന്ന ഫേസ്ബുക്ക് നമുക്ക് മലയാളികൾക്ക് മുഖപുസ്തകമാണ്.പ്രാദേശിക ഭാഷ വൈചിത്ര്യങ്ങളിൽ, പലപേരുകളിൽ അറിയപ്പെടുന്ന ഇവനെ, മലയാളഭാഷാ പണ്ഡിതശിരോമണികളുടെ ഭൂരിപക്ഷ അഭിപ്രായമനുസരിച്ച്, മോന്തപ്പുസ്തകംഎന്ന് വിളിക്കാമെന്നു മലയാള ഭാഷയുടെ മാതാവായി അറിയപ്പെടുന്ന രാഗിണി ഹരിദാസ് പറഞ്ഞിട്ടുണ്ട്.ഭാഷാ മാതാവിന്റെ അഭിപ്രായം കണക്കിലെടുത്ത് ഇനി മുതൽ ഈ ലേഖനത്തിൽ മോന്തപ്പുസ്തകം എന്നേ പ്രയോഗിക്കു.
മോന്തപ്പുസ്തകത്തിൽ ഒരു അക്കൗണ്ട് തുടങ്ങുവാൻ ആദ്യം വേണ്ടത് കറുത്ത കണ്ണട വച്ച്, സ്വന്തം മോന്തയുടെ വൃത്തികേട് മാറ്റിയ ഒരു പടമാണ്.ഏതൊരാൾക്കും, ഫോട്ടോ ഷോപ്പ് മാജിക്കിലൂടെ, സുന്ദരനും സുന്ദരിയുമായി പോട്ടം ഉണ്ടാക്കി, അത് മോന്തപ്പുസ്തകത്തിൽ അപ് ലോഡ് ചെയ്ത് തിളങ്ങാൻ ഉള്ള, അപരിമേയമായ അവസരമാണ് മോന്തപ്പുസ്തകം ഒരുക്കി നൽകുന്നത്. .
ആദ്യ കാലത്തൊക്കെ സ്വന്തം പോട്ടവും വീട്ടുകാരുടെ പോട്ടവും ഒക്കെ ഇട്ട് ബന്ധുക്കളെയും ചങ്ങായിമാരേയും ഒക്കെ ബെർപ്പിക്കൽസ് ആയിരുന്നു പ്രധാനമായും മോന്തപ്പുസ്തക ത്തിൽ അരങ്ങേറിയിരുന്നത്. ഈ ബെർപ്പിക്കലിനു പ്രതികാരമായി ലൈക് എന്ന ഉപായവും സുക്കറണ്ണൻ മോന്തപ്പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.പോട്ടം ഇട്ടു നമ്മളെ ശിക്ഷിക്കുന്നവനെ നമ്മൾ ലൈക് അടിച്ചു പണി കൊടുക്കുന്നു.രാവിലെ എഴുന്നേറ്റ് മോന്തപോലും കഴുകാതെ, മോന്തപ്പുസ്തകം തുറന്ന്, യാതൊന്നും നോക്കാതെ, ചറപറാ ഒരമ്പത് പോസ്റ്റിനെങ്കിലും ലൈക് അടിക്കാത്ത ഒറ്റയാളും മോന്തപ്പുസ്തകത്തിൽ ഇല്ല എന്ന് തന്നെ പറയാം.എന്നാൽ ഈ ലൈകിനു വേണ്ടി, കുരങ്ങനൊപ്പം പോട്ടം എടുത്തിട്ടു, “ഞാനും മുത്തഛ്ചനും” എന്നൊരു അടിക്കുറിപ്പും നല്കി പോസ്റ്റുന്ന ആളുകൾ വരെ ഉണ്ടിവിടെ.ലൈക്കും കമന്റ്സും ഷെയറും പ്രതീക്ഷിച്ച് ഓരോരുത്തന്മാർ ചെയ്യുന്ന ക്രൂരകൃത്യങ്ങൾ പെറ്റതള്ള പോലും സഹിക്കില്ല. സ്വന്തം മോന്ത, സ്വയം, പോട്ടം എടുത്ത്, സെൽപ്പി എന്ന ഓമന പേരിട്ട് മോന്തപ്പുസ്തകത്തിൽ ഇട്ട് ആളെ ബെർപ്പിക്കുന്ന ഒരു പരിപാടി ഇപ്പോൾ വ്യാപകമായിട്ടുണ്ട്. സാഹസികമായി സെൽപ്പി എടുക്കാനുള്ള ശ്രമത്തിൽ ഉണ്ടാകുന്ന അപകടങ്ങളിൽപെടുന്നവർക്ക് അടുത്ത വർഷം മുതൽ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്ന കാര്യം മോന്തപ്പുസ്തക അധികാരികളുടെ പരിഗണയിലാണത്രേ.എന്തായാലും കൊടുത്ത ലൈക് കൊല്ലത്തും കിട്ടുമെന്ന പ്രതീക്ഷയിൽ കാണുന്ന പോസ്റ്റുകൾ എല്ലാം ലൈക്കിക്കൊണ്ടിരിക്കുകയാണു നാമെല്ലാവരും. മോന്തപ്പുസ്തകത്തിൽ രണ്ടു തരത്തിലുള്ള അംഗങ്ങൾ ആണ് ഉള്ളത്.പോസ്റ്റ് മുതലാളിമാരും ലൈക്ക് തൊഴിലാളികളും.മുതലാളിമാർ പോസ്റ്റുന്നു,തൊഴിലാളികൾ ലൈക്കുന്നു.
പോട്ടം ഇട്ടു ബെർപ്പിക്കലിന്റെ കാലം കടന്നു പോകവെ, നമ്മുടെ കൊച്ചു കേരളത്തിലെ വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടിയുടെ സമുന്നത നേതാവ് അമേരിക്ക സന്ദർശിച്ചപ്പോൾ, സുക്കർ അദ്ദേഹത്തിനു ശിഷ്യപ്പെട്ട്, ഗ്രൂപ്പ് കളിയുടെ സമവാക്യങ്ങൾ പഠിച്ച്, മോന്തപ്പുസ്തകത്തിൽ ഗ്രൂപ്പ് കൊണ്ട് വരികയും, ഗുരുദക്ഷിണയായി ഏതൊരു മലയാളിക്കും എപ്പോൾ വേണമെങ്കിലും മോന്ത പുസ്തകത്തിൽ ഏതു വിഷയത്തെ പറ്റിയും ഗ്രൂപ്പ് ഉണ്ടാക്കുന്നതിനുള്ള അനുവാദം നല്കുകയും ചെയ്തു.
മോന്തപ്പുസ്തകത്തിലെ 19 വയസ്സുകാരൻ സുന്ദരൻ ടിന്റു മോൻ , 91 വയസ്സുള്ള ശശി ആണെന്നറിയുമ്പോളും ഡുണ്ടുമോളുടെ മധുര പതിനേഴിന്റെ മറവിൽ ഉള്ളത് 71 കാരി സാറാമ്മ ആണെന്നറിയുമ്പോളും ഇപ്പോൾ ആരും ഞെട്ടാറില്ല.ഫേക്കന്മാരും ഫേക്കികളും ഏറെ വാഴുന്ന ഇടമാണ് മോന്തപ്പുസ്തകം.ഫേക്കി പെണ്കൊടികളുടെ പേരിനൊപ്പം നമ്പൂതിരി,നായർ, വർമ്മ,ശർമ്മ,തമ്പുരാട്ടി,അന്തർജ്ജനം എന്നൊക്കെ ഉള്ള ജാതി വാലുകൾ നിർബന്ധമായും ഉണ്ടായിരിക്കും. ഫേക്കൻ ആണെങ്കിൽ ജാതി വാലുകൾക്കൊപ്പം, ഏതെങ്കിലും പ്രമുഖനായ,അല്ലെങ്കിൽ സമീപ കാലത്ത് വിവാദ നായകനായ സാഹിത്യകാരന്റെയോ,അല്ലെങ്കിൽ ഒരു സിക്സ് പാക്ക് ചുള്ളന്റെ ഷർട്ട് ഇടാത്ത പടമോ, പ്രൊഫൈൽ പിക്ചർ ആയി ഉണ്ടാവും.ഒരു ഫേക്കി സുന്ദരിയെ പ്രണയിച്ച്, അവസാനം അത്, അവൾ അല്ല, അവനാണെന്ന് മനസിലാക്കിയപ്പോൾ, കിളി പറന്ന്, മൊബൈൽ എറിഞ്ഞുടച്ച് ,ചെവിയിൽ ചെമ്പരത്തിപ്പൂവ് വച്ച് , ഒരു കൊച്ചു പിച്ചാത്തിയുമായി സുക്കറിനെ കൊല്ലാൻ നടക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ട്.
മോന്തപ്പുസ്തകത്തിലെ സാഹിത്യ സർഗ പുംഗന്മാരേയും പുംഗികളേയും വിമർശിച്ച് ഒരരുക്കാക്കാൻ, കാകൻ,കോഴി,മൂങ്ങ എന്നിത്യാദി നിരൂപണ പക്ഷി ശ്രേഷ്ടന്മാരും മോന്തപ്പുസ്തകത്തിലുണ്ട്.ഇവരുടെ ഒക്കെ വിമർശനത്തിന്റെ ആദ്യ പകുതി,കഴുത കാമം കരഞ്ഞു തീർക്കുന്നത് പോലെ, സമ്പൂർണ്ണ രതി വർണനകൾ ആയിരിക്കും.പിന്നെ പെണ്ണെഴുത്തിനെ പുകഴ്ത്തൽ, ,ആണെഴുത്തിനെ ഇകഴ്ത്തൽ, അവസാനം സൗജന്യമായി ഒരു ഉപദേശവും. ഇമ്മാതിരി തറ നിരൂപണവേലയ്ക്ക്, വായനയും കമന്റുകളും കുറഞ്ഞപ്പോൾ, ഇപ്പോൾ ഒരു നിരൂപണ കാക്ക, ഏറ്റവും മികച്ച കമന്റിടുന്നവർക്ക്, സമ്മാനമായി, മാസത്തിൽ ഓരോ പുസ്തകം കൊത്തി കൊണ്ടുവന്നു ഇട്ടു കൊടുക്കുന്നുണ്ടുപോലും.
ഗ്രൂപ്പുകളാണ് ഇപ്പോൾ മോന്തപ്പുസ്തകത്തിലെ താരം.കേരളത്തിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നു പേർ മോന്തപ്പുസ്തകത്തിലെ ഏതെങ്കിലും ഗ്രൂപ്പിൽ അംഗമാണെന്നും അതിൽ മൂന്നിലൊന്നാളുകൾക്ക്, സ്വന്തം ഗ്രൂപ്പ് ഉണ്ടെന്നും, ഈയിടെ നടന്ന ഒരു പഠനം തെളിയിക്കുന്നു.ഗ്രൂപ്പ് അതു ഏത് ഉദ്ദേശത്തിനുമാവാം.മീൻപിടിക്കാൻ,വിറകു കീറാൻ,വിത്ത് കൈമാറ്റത്തിന്,സൌന്ദര്യ സംരക്ഷണത്തിന്, കല്യാണാലോചനയ്ക്ക്,കറന്റ് ചാർജ് അടയ്ക്കാൻ,പോട്ടം പങ്കുവെയ്ക്കാൻ, എന്ന് വേണ്ട ചൊവ്വയിലേക്ക് ആളെ അയയ്ക്കാൻ പോലും ഇപ്പോൾ ഗ്രൂപ്പുകൾ ഉണ്ട്. ഈ സൂര്യന് കീഴിൽ എന്താവശ്യമുണ്ടെങ്കിലും അതിനൊരു മോന്തപ്പുസ്തക ഗ്രൂപ്പ് ഉണ്ടാകും
ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ കുറെ ഗ്രൂപ്പുകൾ ഉണ്ട് മോന്തപ്പുസ്തകത്തിൽ. ആമ്പിള്ളേരും പെണ്മണികളും എടുത്ത കിടിലൻ ഫോട്ടോസ് അടിച്ചു മാറ്റി സ്വന്തമെന്നു പറഞ്ഞ പോസ്റ്റ് ചെയ്ത് നുറുകണക്കിനു ലൈക്കും കമന്റും വാങ്ങി അവസാനം കണ്ടുപിടിക്കപെട്ട് ഊശിയാക്കപ്പെട്ടവർ ഉണ്ട്. ഈ ഗ്രൂപ്പുകളുടെ ചില പേരുകൾ ഇതാ. “എന്റെ മൊബൈലിൽ ഞാൻ എടുത്ത പോട്ടങ്ങൾ”,”നിന്റെ മൊബൈലിൽ ഞാൻ എടുത്ത പോട്ടങ്ങൾ”, “നമ്മുടെ മൊബൈലിൽ ആരോ എടുത്ത പോട്ടങ്ങൾ”. മറ്റുള്ളവർ എടുത്ത പോട്ടം അടിച്ചുമാറ്റി സ്വന്തം പേരില് പോസ്റ്റ് ചെയ്യുന്നവർക്കായി “ഞാൻ അടിച്ചുമാറ്റിയ പോട്ടങ്ങൾ” എന്ന ഒരു ഗ്രൂപ്പ് തുടങ്ങാൻ ഈയുള്ളവനു ഒരു പ്ലാനുണ്ട്.
സാഹിത്യ ഗ്രൂപ്പുകളാണ് മോന്തപ്പുസ്തക ഗ്രൂപ്പുകളിൽ മുന്തിനിൽക്കുന്നത്.ഏതൊരുവന്റെയും ഒരുത്തിയുടെയും സാഹിത്യ സൃഷ്ടികൾ ഇത്തരം ഗ്രൂപ്പുകളിൽ പോസ്റ്റി ,താരമാവാനും അവസരമുണ്ട്.എന്നാൽ ആണെഴുത്തുകളിൽ കഴമ്പുള്ളവ മാത്രം നില നിൽക്കുമ്പോൾ, എഴുതിയത് പെണ്ണെങ്കിൽ തൃശ്ശൂർ പൂരത്തിന് ആളു കൂടുന്നത് പോലെ ലൈക്കാനും കമന്റാനും 13 വയസ്സുകാരാൻ മുതൽ, കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന അപ്പൂപ്പന്മാർ വരെ ഓടി കൂടും.പ്രണയം മാത്രമാണു ഇത്തരം കവികൾക്ക് കവിത എഴുതാനുള്ള ഏക വിഷയം.ഒറ്റ ദിനംകൊണ്ട്, ഒരു കവിത കൊണ്ട് മഹാകവി ആയ എഴുത്തുകാരികൾ വരെ ഉണ്ട്, മോന്തപ്പുസ്തകത്തിൽ. ഇതാ അങ്ങിനെയുള്ള ഒരു മഹാകവിയുടെ ഒരു കവിത.
"പ്രണയത്തിന്റെ നൂൽപ്പാലത്തിൽ
നിന്നെന്നെ വിരഹത്തിന്റെ
ചാണക കുഴിയിലേക്ക്
തള്ളിയിട്ട കശ്മലാ
നിനക്കായി ഇന്നും
കേഴുന്നു എൻ ഹൃദയം "
ഈ കവിതാഭാസത്ത്തിനും കിട്ടി 12572 ലൈക്കും 28694 കമന്റും. മോന്തപ്പുസ്തകത്തിലെ, ഇത്തരം പെണ്ണെഴുത്തുകാരിൽ, കമലാ സുരയ്യ ആകാൻ പഠിക്കുന്നവരും ഉണ്ട്.എന്നാൽ ആ എഴുത്തുകളിൽ ഒന്നും സാഹിത്യം മരുന്നിനുപോലും തൊട്ടുതീണ്ടിയിട്ടില്ല എന്നത് ഒരു വസ്തുതയാണ്.
വാൽക്കഷണം:രാവെളുക്കുവോളം പച്ച വിളക്ക് കത്തിച്ച് ചാറ്റി ഇരിക്കുന്നവർ ഓർക്കുക,പച്ചവെളിച്ചം ചുവപ്പുവെളിച്ചമായി (അപകടമായി) മാറാൻ അധികകാലം വേണ്ടി വരില്ലാ എന്ന്.
ഇതൊരു അടച്ചാക്ഷേപമല്ല.മോന്തപ്പുസ്തകത്തിൽ ഇമ്മിണി ബല്യ നല്ല കാര്യങ്ങൾ ഒത്തിരി ഉണ്ടെന്ന് ഈയുള്ളവനറിയാം.നന്നായി പ്രവർത്തിക്കുന്ന താളിയോല പോലുള്ള മികച്ച ഗ്രൂപ്പുകൾ ഉണ്ടെന്നും അറിയാം.അതിനാൽ പയലുകളേ അമ്മാതിരി കാര്യങ്ങൾ പറഞ്ഞുകൊണ്ട് വെരട്ടാൻ ഇങ്ങോട്ടു വന്നാൽ വെവരം അറിയും കേട്ടാ.

No comments:

Post a Comment