Wednesday, January 21, 2015

ചിദംബരം- സിനിമാ നിരൂപണം

                                                                                             ലവിലി നിസാര്‍ 

ടിക്കറ്റെടുക്കാൻ അധികം തിരക്കൊന്നുമില്ല ഉള്ളവർതന്നെ ഈ ലോകത്തൊന്നുമല്ല. ഇതാണു അവാർഡു സിനിമകളുടെ ദോഷം.കാണുന്നതിനുമുൻപേ കാണികൾ അഭിനയിച്ചു തുടങ്ങും.പതിവു തെറ്റിച്ചു അടിച്ചുപൊളിച്ച് കടലയും കൊറിച്ച് നമുക്കീ 'ചിദംബരം'ഒന്നു കണ്ടു വിലയിരുത്തിയാലോ?
C.V.ശ്രീരാമൻ എഴുതിയ ഒരു ചെറുകഥയെ ആസ്പദമാക്കി G.അരവിന്ദൻ രചനയും സംവിധാനവും നിർവ്വഹിച്ച് 1985_ൽ പുറത്തിറങ്ങിയ ചിത്രമാണ് 'ചിദംബരം'.ഒരു ചെറിയ കഥാ തന്തുവിൽ നിന്നും ഭീമമായ കാഴ്ചയിലേക്കു കൂട്ടികൊണ്ടു പോകുന്ന അരവിന്ദൻ മാഷിൻറെ കഴിവിനെ നമിക്കാതെ വയ്യ! ഇടയ്ക്കിടയ്ക്കുള്ള ഒറ്റപ്പെട്ട ഗാനങ്ങളൊഴിച്ചാൽ പശ്ചാത്തലസംഗീതം ഇല്ലെന്നു തന്നെ പറയാം.ഭരത്ഗോപി,ശ്രീനിവാസൻ,സ്മിത പാട്ടിൽ,മോഹൻ ദാസ് എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത് മൂന്നാറിലെ മാട്ടുപ്പെട്ടിയിലാണ്...G.ദേവരാജന്‍ മാഷിൻറെ സംഗീതവും ഷാജി.N.കരുണിൻറെ ചിത്രീകരണവും ചിദംബരം എന്ന ചിത്രത്തിനു മിഴിവു കൂട്ടി ..
ഭരത്ഗോപി,ഒരു ഗവൺമെന്റ് ഫാമിലെ സൂപ്രണ്ടായ ശങ്കരൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നൂ.ഫോട്ടോഗ്രാഫിയിലും മദ്യത്തിലും ലേശം കമ്പമുണ്ടെങ്കിലും ഒരു സാധാരണ മനുഷ്യൻ,ഒപ്പം പുരോഗമന ചിന്താഗതിക്കാരനും.മുതലാളി തൊഴിലാളി വത്യാസമില്ലാതെ സഹകരിക്കുന്ന വ്യക്തി.ജേക്കബ്(മോഹൻ ദാസ്) ഫീൽഡ് സൂപ്പർവൈസറായി ജോലി നോക്കുന്നു.ശങ്കരന്‍റെ സ്വഭാവത്തിന്‍റെ വിപരീത പ്രകൃതം.പരുക്കൻ ശൈലി.ശ്രീനിവാസൻ മുനിയാണ്ടി എന്ന ഫാം ജീവനക്കാരനെ അവതരിപ്പിക്കുന്നു .മാടുകളുടെ കൂടെ സദാനേരവും നടക്കുന്ന മുനിയാണ്ടി ഭക്തനും സാധുവുമാണ്.ഒരു കീഴ്ജീവനക്കാരന്റെ രൂപവും ശൈലിയും,നിസ്സഹായനായ ഒരു ഭർത്താവിന്റെ മാനസികാവസ്ഥയും ശ്രീനിവാസൻറെ തനതു ശൈലിയിൽ പുറത്തേക്കു വന്നപ്പോൾ ആ കഥാപാത്രത്തിനു ജീവനുണ്ടായി .മുനിയാണ്ടി നമ്മൾ കണ്ടിട്ടുള്ള ആരോ ഒരാൾ ആയി.. അരവിന്ദൻ മാഷിന്റെ പ്രത്യേകതയാണ് തന്റെ കഥാപാത്രങ്ങൾക്കു ചേരുന്ന നടീ നടന്മാരെ തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടാണല്ലോ സിനിമാ ലോകത്തെ അതുല്യ പ്രതിഭയായ 'സ്മിത പാട്ടിൽ'ലിനെ മുനിയാണ്ടിയുടെ ഭാര്യ ശിവകാമിയായി മുഖ്യ സ്ത്രീ കഥാപാത്രമാക്കി അഭിനയിപ്പിച്ചതും.മലയാള സിനിമയുടെ നേട്ടമായിരുന്നു ഇത്, ഗർഭിണിയായിരുന്ന അവർ ഇതിൽ അഭിനയിക്കാൻ കാണിച്ച മനസും പ്രശംസനീയം.
മുനിയാണ്ടിയുടെ വിവാഹത്തോടെയാണ് കഥയിലേക്കുള്ള പ്രവേശനം.K.P .സുന്ദരാമ്പാളിന്റെ ''തനിത്തിരുന്ത് വാഴും ...തവമണിയേ......'' എന്ന സംഗീതത്തിന്റെ പശ്ചാത്തലത്തിൽ തനി നാടൻ രീതിയിലാണ് മുനിയാണ്ടിയുടെ തിരുമണം.ശിവകാമി ഒരു നാട്ടിൻപുറത്തു കാരിയും നാണംകുണുങ്ങിയുമാണെന്ന് ആദ്യ ദൃഷ്ടിയിൽ മനസ്സിലാകും വിധം മാഷ് മനോഹരമായി ആ രംഗങ്ങൾ ചിത്രീകരിച്ചു ..തമിഴ്നാട്ടിൽ നിന്നുവന്ന ശിവകാമിക്കു പൂക്കളും ,പച്ചപ്പും മാടുകളും അത്ഭുതങ്ങളായിരുന്നു .ശിവകാമിയുടെ അമിതഭ്രമം മുനിയാണ്ടിയിൽ ഭയമുളവാക്കി ..
ഈ സിനിമയെ രണ്ടു ഭാഗമാക്കിയാണ് കഥയുടെ പോക്ക്.ആദ്യ പകുതിയിൽ മുനിയാണ്ടിക്കും ഭാര്യക്കും പ്രാധാന്യം കൊടുത്തപ്പോൾ അടുത്ത പകുതിയിൽ കാണാവുന്നത് ശങ്കരൻറെ മാനസികാവസ്ഥയാണ്.
അരവിന്ദൻ മാഷിൻറെ അവതരണ മികവിലൂടെയാണ് ഇതിലെ കഥാപാത്രങ്ങളുടെ സ്വഭാവം നമ്മിലേക്കെത്തുന്നത്.ഒറ്റപെട്ട സംഭാഷണങ്ങൾ,ചലനങ്ങൾ,പിടിവലികൾ ഇതെല്ലാം അരവിന്ദൻ മാഷിൻറെ തന്ത്രങ്ങളാണ്.ജേക്കബിനും ശങ്കരനും ശിവകാമിയോടുള്ള പെരുമാറ്റ രീതിയിലെ വ്യത്യാസം നമ്മിലേക്കെത്തിക്കാൻ മാഷ് ചില പൊടികൈകൾ പ്രയോഗിക്കാതിരുന്നില്ല. ''ഇംഗ്ലീഷ് പഠിക്കാൻ ഇഷ്ടമാണോ?പകരം എന്നെ തമിഴ്പഠിപ്പിച്ചാൽ മതി''എന്ന പൂവാലൻ രീതിയിലുള്ള ചോദ്യം അരോചകമായിരുന്നെങ്കിലും ശങ്കരൻ ശിവകാമിയുടെ സാമീപ്യം ആഗ്രഹിക്കുന്നു എന്നു വരുത്തിതീർക്കാൻ കഴിഞ്ഞു .മുനിയാണ്ടിക്കു നൈറ്റ് ഷിഫ്റ്റ് കൊടുത്തതും ശിവകാമിക്കു ജോലിശരിയാക്കിയതും ജേക്കബിൻറ്റെ വില്ലൻ തന്ത്രമെന്നു കാണികളെ കബളിപ്പിക്കാനും മാഷിനു കഴിഞ്ഞു.
നൈഷിഫ്റ്റ് സമയം മുനിയാണ്ടിയുടെ കാതുകളിൽ മുഴങ്ങിയ ജേക്കബിന്റെ ബുള്ളറ്റിന്റെ ശബ്ദമാണ് ചിദംബരം എന്ന സിനിമയെ മാറ്റിമറിച്ച കഥാതന്തു. ഓടിക്കിതച്ചെത്തിയ മുനിയാണ്ടി വീടിനു പിന്നിലൂടോടുന്ന നിഴലുകണ്ട് തരിച്ചു നിന്നു .
ആരെന്നറിയാതെയുംഎന്നാൽ താൻ ഭയന്നതുസംഭവിച്ചു എന്നതു മനസ്സിലാക്കി മുനിയാണ്ടി തളർന്നു..ഭാര്യയെ വെട്ടിയിട്ട് തൂങ്ങിമരിച്ച മുനിയാണ്ടിയെ യാണ് പുലർച്ചയിൽ നാട്ടുകാർ കണ്ടത്.ഒരിക്കലും മുനിയാണ്ടി എന്ന സാധു കഥാപാത്രത്തിൽ നിന്ന് ഇത്തരമൊരു പ്രതികരണം നമ്മൾ പ്രതീക്ഷിക്കില്ല. നിശ്ശബ്ദനായിരുന്ന മുനിയാണ്ടിയിൽ ഒളിഞ്ഞിരുന്ന സ്വഭാവം നമ്മിലേക്ക് ഇതിൽ കൂടുതൽ എങ്ങനെ എത്തിക്കാനാണ്.കയറുകൾ പിരിയുന്ന കരകര ശബ്ദവും.ജന്നൽ പാളിയിലൂടെ കിതച്ചു നോക്കുന്ന ശങ്കരനുംനമ്മുടെ മനസ്സിൽ ആശയകുഴപ്പം സൃഷ്ടിക്കാൻ മാഷ് കാണിച്ച അടവു തന്നെ...
കുറ്റബോധത്തിന്റെ നടുവിൽ കർമ്മം ചെയ്യുവാനാകാതെ സ്വസ്ഥത തേടിയലയുന്ന ശങ്കരന്റെ മനസ്സിനെ ചെറിയ താളക്കൊഴുപ്പിന്റെ പശ്ചാത്തലത്തിൽ മാഷ് ഗംഭീരമാക്കി.ജോലിയുപേക്ഷിച്ച ശങ്കരൻ തെരുവിൽ അലയുന്നതിനിടയിലുള്ള ഓർമ്മകളിൽ നിന്നാണ് ശങ്കരനും ശിവകാമിയുമായുള്ള ബന്ധം അവതരിപ്പിച്ചത്.
മദ്യത്തിനടിമയായി രോഗിയായ്തീർന്ന ശങ്കരനോട് ഭക്തിമാർഗ്ഗത്തിലൂടെ ശാന്തിനേടാൻ ഡോക്ടറാണ് നിർദ്ദേശിച്ചത്.ആരാധനാലയങ്ങളിൽ അലഞ്ഞുതിരിഞ്ഞ് ശങ്കരൻ ചിദംബരത്തെത്തുന്നു .ശിവൻ കാളിയുമായി ആനന്ദതാണ്ഡവമാടി ഒറ്റക്കാലിൽ നൃത്തം ചവിട്ടി നടരാജനായിതീർന്ന ആ അമ്പലത്തിന്റെ നടയിൽ ശിവ നാമമുള്ള ശങ്കരനെ എത്തിച്ചതും മാഷിന്റെ കഴിവുതന്നെ.ചെരുപ്പു സൂക്ഷിക്കുന്ന സാധു സ്ത്രീയുടെ മുന്നിലേക്ക് ചെരുപ്പുകൾ ഊരിയിട്ടുകൊണ്ട് പോകുന്ന ശങ്കരൻ മടങ്ങിയെത്തി സൂക്ഷിച്ച ചെരുപ്പിനു നാണയം നീട്ടിയപ്പൊൾ ഉയർന്നു കാണപ്പെട്ട വികൃതമായ പാടുകള്‍ വീണ മുഖം ശിവകാമിയുടേതായത് ആദ്യപകുതിയിൽ നമ്മളിലുണ്ടായചോദ്യങ്ങൾക്കുത്തരം തരുവാനോ?അതോ ശങ്കരന്റെ യാത്രക്ക് പൂർണ്ണ വിരാമമിടുവാനോ..??
1985_ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിനു
National film award for best feature film,kerala state film award for the best film,kerala state film award for best director,kerala state film award for best actor(Bharath Gopy) എന്നീ പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായീ...

No comments:

Post a Comment