Tuesday, January 20, 2015

തെക്കേ മൂലയിലെ ചാത്തന്‍











                                                                                         പോള്‍സണ്‍
ചാത്തനേറ് എന്ന എന്റെ പുസ്തകത്തീൻറ പേര് കണ്ടിട്ട് സംവിധായകൻ മെക്കാർട്ടിൻ എന്നോട് ചോദിച്ചൂ, ഇതുപോലൊരു നൊസ്റ്റാൾജിക് നെയിം തിരഞ്ഞെടുക്കാൻ എന്താണ് കാരണം എന്ന്. ബാല്യത്തിൽ തറവാടിന്റെ പടിഞ്ഞാറേതിലെ വിളമക്കുട്ടി വല്ല്യമ്മ വിവാഹിതരാവാത്ത ആണ്മക്കൾ പണികഴിഞ്ഞു വരണ വരെ തറവാടിൻറുമ്മറത്ത് എൻറമ്മുമ്മയോട് നേരംകൊല്ലാൻ വന്നിരിക്കാറുണ്ടായിരുന്നൂ , വിളമക്കുട്ടി വല്ല്യമ്മയുടെ നേരംപോക്ക് കഥ കളിലെ കഥാപാത്രങ്ങൾ ആയ ചാത്തൻ, മറുത, ചിറമല്ലൻ , ഒറ്റമുലച്ചി , ഈനാംപേച്ചി മുതൽ പേരായവരെ മുന്നിൽ നിറുത്തിയാണ് അമ്മച്ചി പലപ്പോഴും എന്നേയും അനുജത്തിമാരെയും ഊട്ടാറുളളതും. അങ്ങിനെ എന്നെ വിടാതെ പിന്നാലെ കൂടിയ ചാത്തനെ ക്കുറിച്ച് ഞാൻ മെക്കാർട്ടീനോട് പറഞ്ഞു.
വിളമക്കുട്ടി വല്ല്യമ്മയുടെ വീട്ടുമിറ്റത്തെ കുളത്തിൽ ഈനാംപേച്ചി ചാടിത്തിമിർത്ത് പച്ചകലക്കിയത് എന്നെ കാണിച്ചു തന്നിട്ടുണ്ട് അതോടെ ചാത്തനും മറുതയും ഒറ്റമുലച്ചിയുമൊക്കെ അന്തിയുറക്കത്തീൽ ജീവനോടെ എൻറ മുന്നിൽ വരാൻ തുടങ്ങീ. മണ്ണെണ്ണ വിളക്കിൻറ മങ്ങിയ വെളിച്ചത്തിൽ നിന്നും വിളമക്കുട്ടി വല്ല്യമ്മ തുറന്നു വിട്ട ചാത്തനും പരിവാരങ്ങളും എൻറ ഹൈസ്കൂൾ ജീവിതം കഴിഞ്ഞിട്ടും എന്നെ വിട്ട് പോയില്ല.
ആയിടയ്ക്കാണ് അശനിപാതംപോലെ ഒരു വാർത്ത ആളുകളെ ഭയപ്പെടുത്തി നാടൊട്ടുക്കും പരന്നത് രാത്രികാലങ്ങളീൽ ചാത്തൻറ ആക്രമണം രൂക്ഷമായി വരുന്നൂ. സെക്കൻറ് ഷോ സിനിമ കഴിഞ്ഞ് തനിച്ചു വീട്ടിലേയ്ക്ക് മടങ്ങിയ ചിലർ നീണ്ട വാലുള്ള കറുത്തു കുറുകിയ ചാത്തനെ കണ്ടു പോലും . നാട്ടിൽ പിന്നീട് ചാത്തൻറ രൂപത്തേക്കുറിച്ച് കലശലായ ചർച്ചകൾക്ക് കളമൊരുങ്ങീ. ചിലർ വാറ്റുചാരായവും കരിമ്പിൻ തണ്ടും പൂജിച്ചു നിവേദിച്ചിട്ടും ഫലമുണ്ടായില്ല
ചാത്തനാവട്ടെ കൊഴുത്തുരുണ്ട ആട്ടിൻ കുട്ടികൾ , പയ്കിടാക്കൾ ,നല്ല മുഴുപ്പുളള നാളികേരങ്ങൾ ഇത്യാതി കൈപ്പിടിയിലൊതുങ്ങുന്ന വസ്തുവകകളോട് അടങ്ങാത്ത പൂതിയായിരുന്നൂ .എന്നിരുന്നാലും തൻറ നിത്യ ക്രിയകളിലൊന്നായ പുരപ്പുറത്ത് കല്ലെറിയുക എന്ന ചടങ്ങിനു ശേഷമേ എന്തും കൈക്കലാക്കിയിരുന്നുളളൂ.
അപൂർവ്വമായി ചില വീടിൻറ കോലായിയിൽ വിസ്തരിച്ച് അപ്പിയിട്ടു വയ്ക്കാനും ചാത്തൻ മുതിർന്നിട്ടുണ്ട്.
പൂജകളിലും വഴിപാടുകളിലും വഴങ്ങാതിരുന്നപ്പോഴാണ് നാട്ടിലെ പ്രമാണികള്‍ പോലീസിൽ പരാതി പ്പെട്ടത് പരാതി ബോധിപ്പിക്കാൻ പോയ പ്രമാണി ക്കൂട്ടത്തിന്റെ നേതാവ് എന്ന നിലയ്ക്ക് അപ്പനോട് എസ് ഐ നഷ്ട കണക്കുകൾ ചോദിച്ചൂത്രേ . കൊപ്രപ്പുരയിൽ നിന്നും ഉണക്കിപാകമാക്കി ആലുവ ചന്തയിൽ കൊടുക്കാൻ വച്ചിരുന്ന മൂന്നൂ ചാക്ക് കൊപ്രയാണത്രേ പലപ്പോഴായി ചാത്തൻ കൈക്കലാക്കിയത് നഷ്ടകണക്കെഴുതി കടലാസു നിറഞ്ഞപ്പോഴാണ് നൈറ്റ് പട്രോളിങ്ങിന് ഒരാളെ വിടാമെന്ന് ഏമാൻ സമ്മതിച്ചത്.
ചാത്തൻറ വീരോചിതമായ പരിലാസങ്ങൾ തുടങ്ങുംമുൻപേ വിളമക്കുട്ടി വല്ല്യമ്മയുടെ രണ്ടാൺമക്കളും കല്ല്യാണം കഴിച്ചിരുന്നൂ അതിൽപിന്നെ വന്നു കയറിയ മരുമക്കളുടെ പോരു തീർക്കാൻ സമയം തികയാതെ വരികയും വിളമക്കുട്ടി വല്ല്യമ്മ വീട്ടിലേയ്ക്ക് വരാതാവുകയും ഈനാം പേച്ചികൾ കുളം കലക്കാതാവുകയും ചെയ്തു ഉണ്ടായ മുപ്പതു സെൻറ് വസ്തു മക്കളുടെ പേരിലേക്ക് എഴുതിക്കൊടുത്ത് ഏകദേശം രണ്ടുമാസം ആയപ്പോഴേയ്ക്കും വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട പരിവാരങ്ങളോടുകൂടി പരംലോകം പൂകി അതിനുശേഷമാണ് കൂട്ടത്തിൽ നിന്നും തിരിച്ചെത്തിയ ചാത്തൻ ഇത്തരുണം അഴിഞ്ഞാട്ടം തുടങ്ങിയത്
മൂക്കിനു താഴെ മിനുസ്സമുളള രോമക്കിളിർച്ച തുടങ്ങിയ ഞങ്ങളെ പ്പോലുളള ചുണക്കുട്ടികൾ വൈകുന്നേരങ്ങളിൽ സൊറ പറച്ചിലിനു ചേരുന്ന പശ്ചായത്തു റോട്ടിലെ സിമൻറു കലുങ്കിലേയ്ക്കും ചാത്തൻ വന്നൂ. അവിടെന്നു എടുത്ത തീരുമാന പ്രകാരമാണ് ഞാനടക്കം 8 പേരടങ്ങുന്ന ജാഗ്രതാ സമിതിക്ക് രൂപം കൊടുത്തത് നിശ്ചിത സ്ഥലങ്ങളിൽ അധീവ രഹസ്യമായി രണ്ടു പേരുളള ഗ്രൂപ്പുകളായി നാലിടത്ത് നിലയുറപ്പിക്കുക.
വടക്കേതിലെ സരോജിനി ചേച്ചിയുടേ രണ്ട് ആൺമക്കളും (സുരയും, രമേശനും) ആവശ്യമുളള ആയുദ്ധങ്ങൾ തരപ്പെടുത്താമെന്നേറ്റു കമ്പനി കുട്ടൻ (എഫ് എ സി ടി കമ്പനിയിൽ ജോലി ലഭിച്ചതോടെ നാട്ടുകാർ സ്നേഹത്തോടെ നൽകിയ പേര്) എട്ടു പേർക്കും വിസിലുകൾ ഓഫർ ചെയ്തു , ആരെങ്കീലും ചാത്തനെ കാണുന്ന മുറയ്ക്ക് വിസിലടിച്ച് മറ്റുളള വരെ അറിയിക്കുക എന്നതായിരുന്നൂ തീരുമാനം തെക്കേലെ കൃഷ്ണേട്ടൻറ മകൻ സുന്ദരന് ഓപ്പറേഷൻറ വിശദാംശങ്ങൾ അപ്പപ്പോൾ എല്ലാവരെയും അറിയിക്കുക എന്ന ചുമതലയായിരുന്നൂ ഞാനും വിശ്വംഭരനും ആൽബിയും ബെന്നിയും അധികം ദൂരത്തല്ലാതെ നിലയുറപ്പിക്കാനും തീരുമാനിച്ച് യോഗം പിരിഞ്ഞുപോയി ആദ്യ ദിവസം ചാത്തൻ വന്നില്ല രണ്ടാമത്തെ ദിവസം ജാഗ്രതാ സമിതിയുടെ നിരീക്ഷണ സമയം കഴിഞ്ഞപ്പോൾ ചാത്തൻ എൻറ പെരപ്പുറത്ത് കല്ലെറിയുകയും വടക്കേലെ സരോജിനി ചേച്ചീടെ ആടിനെ കൊണ്ടു പോകുകയും ചെയ്തു മൂന്നാം ദിവസം രാവിലെ എൻറ പറമ്പിൻറ തെക്കേ മൂലയീൽ നിന്നും പാരഗൻറ വളളിച്ചെരുപ്പ് പുത്തനൊരെണ്ണം കളഞ്ഞു കിട്ടീ ചാത്തൻറ വള്ളീച്ചെരുപ്പ് കണ്ട അമ്മച്ചി ഉടനെ പറഞ്ഞൂ ചാത്തനും റബർ ചെരുപ്പാ ഇഷ്ടം.
നാലാം ദിവസമാണ് വരാപ്പുഴ പോലീസ് ചാത്തനെ തൊണ്ടിമുതലോടെ പിടികൂടീയത് അതും ജാഗ്രതാ സമിതി പിരിഞ്ഞു പോയതിനു ശേഷം നാളികേരം ചാക്കിലാക്കി നടന്നു പോകുകയായിരുന്ന ചാത്തന് പോലീസിനെ അപ്രതീക്ഷിതമായി കണ്ടപ്പോൾ ഓടാനായില്ല തെളിവെടുപ്പിനു ചാത്തനെയും കൊണ്ട് എൻറ പറമ്പിൻറ തെക്കേ മൂലയ്ക്ക് ഒറ്റച്ചെരുപ്പെടുപ്പിക്കുമ്പോഴാണ് ജീവിതത്തിലാദ്യമായി ഞാൻ ചാത്തനെ കണ്ടത് - അത് തെക്കേലെ കൃഷ്ണേട്ടൻറ മോനും ജാഗ്രതാ സമിതിയുടെ മുഖ്യ ഉപദേഷ്ടാവുമായ സുന്ദരനായിരുന്നു. വാർഡ് മെമ്പറെ ക്കൂട്ടി കൃഷ്ണേട്ടൻ സുന്ദരനെ ജാമ്യത്തിലിറക്കി ജാമ്യം കൊടുക്കാൻ നാലു ദിവസം വേണ്ടി വന്നൂ .വരാപ്പുഴ പശ്ചായത്തിലെ തെളിയാതെ കിടന്ന മോഷണക്കേസുകൾക്ക് തുമ്പുണ്ടാക്കിയതു കൊണ്ടാവണം സുന്ദരൻ വീട്ടിലെത്തിയ പാടെ ചോര ഛര്‍ദ്ദിച്ചു. കമ്പനിക്കുട്ടനാണ് ആദ്യം പറഞ്ഞത് വേണ്ടായിരുന്നൂ. ഞാൻ സുരയേയും രമേശനേയും നോക്കീ അവരും പറഞ്ഞൂ വേണ്ടായിരുന്നൂ
ആൽബിയാണ് പറഞ്ഞത് നമ്മുക്കവനെ ആശുപത്രീൽ കൊണ്ടുപോകാം. അന്തിക്ക് പഞ്ചായത്ത് കലുങ്കിലെ മീറ്റിങ്ങിനു മുൻപേ കൃഷ്ണേട്ടൻ സുന്ദരനെ ആശൂപത്രിയിലാക്കി. പിറ്റേന്ന് നാടുമുഴുവൻ ആ വാർത്ത പരന്നൂ സുന്ദരന് രക്താർബുദം കേട്ടവർ കേട്ടവർ ചാത്തനെ മറന്നൂ. അവന്റെ കല്ലേറും മോഷണവും മറന്നു ലക്ഷങ്ങൾ മുടക്കേണ്ടിവരും രക്ഷകിട്ടാൻ. പഞ്ചായത്തുകലുങ്കില്‍ യോഗങ്ങൾ കൂടിക്കൂടി വന്നൂ .പിരിവു നടത്താം യോഗം തീരുമാനമെടുത്തു .ഞാൻ നൂറു രൂപ തരാം ആൽബി ആദ്യ ഗഡുവായി 50 രൂപ തന്നൂ. തകൃതിയായ പിരിവുകൾ കൊണ്ട് 7000 രൂപ സമാഹരിച്ച് കലുങ്ക് സമിതി സുന്ദരൻറ അച്ഛനെ കണ്ട് തുക കൈമാറാനിരിക്കെയാണ് സർക്കാരാശുപത്രീടെ ആമ്പുലൻസിൽ വെളള പുതപ്പിച്ച സുന്ദരനെ ഏറ്റിക്കൊണ്ടു വന്നത് .
ആരുടെയും സഹായത്തിനോ സൌജന്യത്തിനോ കാത്തു നില്‍ക്കാതെ സുന്ദരന്‍ യാത്രയായി. തന്റെയും കുടുംബത്തിന്റെയും ഒരു നേരത്തെ വിശപ്പടക്കാനാവും അവന്‍ ഈ ചാത്തന്‍ വേഷമണിഞ്ഞത്. വിശപ്പ് അഭിമാനത്തിലും വലുതാണല്ലോ.
വിളമക്കുട്ടീ വല്ല്യമ്മ തുറന്നു വിട്ട ചാത്തൻ എൻറ കവിതാ സമാഹാരത്തിൻറ ചട്ടപ്പുറത്തുണ്ടെങ്കിലും സുന്ദരനെക്കുറിച്ചു മാത്രം ഞാൻ മെക്കാർട്ടിനോടു പറഞ്ഞില്ല. അവനിപ്പോഴും എൻറ മനസ്സിൻറ ജാഗ്രതയിൽ ഒരൊറ്റച്ചെരുപ്പായി തെക്കേ മൂലയിൽ ഇപ്പോഴുമുണ്ട്

1 comment:

  1. അനുഭവങ്ങളുടെ ചൂട് കുറയുന്നില്ല ; കാലങ്ങള്‍ക്ക് ഇപ്പുറവും

    ReplyDelete