Thursday, January 22, 2015

മരണം രംഗബോധമില്ലാത്ത കോമാളി.










                                                                            ജ്യോതി മാനുഷികം

രാവിലെ സംസ്ഥാന സ്കൂൾ കലോൽസവവാർത്തകളിലുടെ കണ്ണോടിച്ചുകൊണ്ടിരിക്കവെ നാടക മത്സരത്തിൽ സമ്മാനാർഹമായ ടീമിന്റെ പടം കണ്ടപ്പോൾ ഓർമ്മകൾ എന്നെ ഒരു 12-13 വർഷം പുറകിലേക്ക് കൊണ്ടുപോയി.
അന്ന് അഛ്ചന്റെ ജോലി സംബന്ധമായി കോഴിക്കോട് മെഡിക്കൽ കോളേജിനടുത്തായിരുന്നു ഞങ്ങൾ താമസിച്ചിരുന്നത്. നാട്ടിൽ നിന്നുള്ള ബന്ധുക്കളോ,സുഹൃത്തുക്കളോ ആരെങ്കിലും മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തുകയാണെങ്കിൽ അവരെ പോയി കാണുക എന്നത് അഛ്ചന്റെ ഒരു പതിവായിരുന്നു.മിക്കവാറും അഛ്ചനോടൊപ്പം ഞാനും മെഡിക്കൽ കോളേജിൽ പോയിരുന്നു..പിന്നെ പിന്നെ അഛ്ചന്റെ ബന്ധുക്കളോ,സുഹൃത്തുക്കളൊ,അവരുടെ കുടുംബാംഗങ്ങളോ അവിടെ വന്നാൽ അഛ്ചനു തിരക്കുള്ള അവസരങ്ങളിൽ അവരെ സന്ദർശിക്കുക എന്നത് എന്റെ ചുമതല ആയി തീർന്നു.ആദ്യദിവസം അഛ്ചൻ എന്നെയും കൂട്ടി മെഡിക്കൽ കോളേജിൽ പോയി രോഗി കിടക്കുന്ന റൂമോ,വാർഡോ കാണിച്ചുതരും.പിന്നീടുള്ള ദിവസങ്ങളിൽ മിക്കവാറും കോളേജിൽ നിന്നും തിരികെ വരുന്ന സമയത്താണ് ഞാൻ മെഡിക്കൽ കോളേജിൽ കയറി അവരുടെ സുഖവിവരം അന്വേഷിക്കുന്നത്.നാട്ടിൽ നിന്നും ദൂരെ പട്ടണത്തിലെ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തുന്ന അവർക്ക് ഞങ്ങളുടെ സന്ദർശനം വലിയ ആശ്വാസമാണെന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും ഞങ്ങൾക്ക് മനസിലാകാറുണ്ട്. പിന്നീട് അവർ ഡിസ്ചാർജ് ആയി പോകുന്നത് വരെ വൈകുന്നേരങ്ങളിൽ ക്ലാസ്സ് കഴിഞ്ഞു വരുമ്പോൾ ഞാൻ അവിടെ കയറി വിവരങ്ങൾ അന്വേഷിച്ചു ചെല്ലണം .അത് അച്ഛന്റെ ഒരു തീരുമാനം ആയിരുന്നു. പിന്നീട് ആര് ഹോസ്പിറ്റലിൽ കിടന്നാലും അറിയാതെ ഞാൻ അവിടെയെത്താൻ തുടങ്ങി. അച്ഛൻ ചോദിച്ചാലും ഇല്ലെങ്കിലും അവരോടൊപ്പം നില്ക്കുന്നവരോട് കുറച്ചു നേരം സംസാരിച്ചു ഇരിക്കുക എന്ന ശീലം എന്നിലേക്ക് അറിയാതെ വന്നു ചേർന്നതായിരുന്നു.എന്റെ വരവും കാത്തു നിൽക്കുന്ന അവരെ കാണുമ്പോൾ അറിയാതെ പിറ്റെ ദിവസവും ഞാൻ അവിടെയെത്തിപ്പോവും
ഒരിക്കൽ അസുഖമായി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ അഛ്ചന്റെ ഒരു ബന്ധുവിനെ കണ്ട് മടങ്ങുമ്പോൾ ഐ .സി യു വിന്റെ മുന്നിൽ വച്ച് ഒരു അമ്മയെയും മോനെയും കണ്ടു . നിർവികാരമായ മുഖത്തോടെ ആ അമ്മ പതിനഞ്ച് വയസ്സോളം പ്രായമുള്ള മകനെ ഒരു വീൽ ചെയറിൽ ഇരുത്തി തള്ളികൊണ്ടുവരുന്നു. വിളറി വെളുത്തു വീൽ ചെയറിൽ ചുരുണ്ട് കൂടിയിരുന്ന ആ കുട്ടി പെട്ടന്ന് അച്ഛനെ തിരിച്ചറിഞ്ഞു ..അച്ഛന്റെ കൈയിൽ പിടിച്ചു ചിരിച്ചു കൊണ്ട് അവൻ പറഞ്ഞു."മാഷെ ....മാഷാണ് എന്റെ നാടകത്തിനു ഫസ്റ്റ് തന്നത് എന്നെ മികച്ച നടനായി തെരഞ്ഞെടുത്തത്" ..ആ മിടുക്കനെ ഒറ്റനോട്ടത്തിൽ തന്നെ അച്ഛൻ തിരിച്ചറിഞ്ഞു.മുമ്പ് അഛ്ചൻ പഠിപ്പിച്ചിരുന്ന താമരശ്ശേരി സ്കൂളിലെ വിദ്ധ്യാർത്ഥി പ്രവീണ്.രോഗവിവരം ആരാഞ്ഞപ്പോളാണു ആ അമ്മ തകർന്ന ഹൃദയത്തോടെ, നിറമിഴികളോടെ ആ ഞെട്ടിപ്പിക്കുന്ന വിവരം പറഞ്ഞത്. പ്രവീണിന്റെ അസുഖം ലുക്കീമിയ. കുറെ ദിവസമായി മെഡിക്കൽ കോളേജിൽ അഡ്മിറ്റായി ചികിത്സയിലാണ്.അഛ്ചൻ നേരത്തെ മരിച്ച പ്രവീണിന്റെ കുടുംബത്തിൽ അമ്മയും മോനും മാത്രം.മധ്യ തിരുവിതാംകൂറിൽ നിന്ന് കുടിയേറിയ ആ കുടുംബത്തിനു കാര്യമായി ബന്ധുക്കൾ ആരും തന്നെ താമരശ്ശേരിയിലില്ല . അമ്മക്ക് മോനും, മോന് അമ്മയും മാത്രം. .രക്തം വാർന്നു തളരുന്നതിനും മുൻപ്, വാശി പിടിച്ചു കാഴ്ച്ചകൾ കാണാനായി ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയതായിരുന്നു അവൻ . അടുത്ത കുപ്പി രക്തത്തിനും,മരുന്നുകൾക്കുമുള്ള കാശ് എങ്ങനെയുണ്ടാക്കും എന്ന ചിന്തിച്ചു നിൽക്കുന്ന ആ അമ്മയ്ക്ക് കയ്യിലേക്ക് പേഴ്സിൽ ഉണ്ടായിരുന്ന ചില്ലറ അടക്കമുള്ള കാശ് മുഴുവൻ കൊടുത്തു, നിറമിഴികളോടെ അച്ഛൻ എന്റെ കയ്യും പിടിച്ച് പടികൾ ഇറങ്ങിപ്പോരുമ്പോൾ "നാളെയും അവനെ കാണണം" എന്ന് മാത്രം പറഞ്ഞു.എന്റെ കൈയ്യിൽ മുറുകെ പിടിച്ച് അച്ഛൻ മുൻപോട്ടു നടക്കുമ്പോൾ, ആ അച്ഛന്റെ മകളായി പിറന്നതിൽ ഏറെ അഭിമാനിച്ച് ,നിറമിഴികളോടെ ആ കാലടികൾ ഞാൻ പിന്തുടർന്നു.
പിറ്റെദിവസവും ഞാൻ പതിവുപോലെ ബന്ധുവിനെ കണ്ടു യാത്ര പറഞ്ഞു.പ്രവീണിനെ കാണാനായി ഐ.സി.യുവിന്റെ മുൻപിൽ എത്തിയപ്പോൾ പരിചയമുള്ള ഒരു നേഴ്സ് ചേച്ചി ആയിരുന്നു അവിടെ ഡ്യൂട്ടിയിൽ.അവരോട് വിവരങ്ങൾ തിരക്കിയപ്പോളാണു കരളലിയിക്കുന്ന ആ വിവരങ്ങൾ അറിഞ്ഞത്.പ്രവീണിനെ ഏതു സമയവും മരണം തട്ടിയെടുത്തേയ്ക്കാം.ഇനി ദിവസങ്ങൾ മാത്രമേ അവന് ഈ ഭൂമിയിൽ അവശേഷിച്ചിട്ടുള്ളു.വിങ്ങുന്ന ഹൃദയത്തോടെയാണു ഞാൻ പ്രവീണിന്റെയും അമ്മയുടെയും അടുത്തേയ്ക്ക് ചെന്നത്.വിതുമ്പുന്ന മനസ്സിനെ ഞാൻ നിയന്ത്രിച്ചുകൊണ്ടിരുന്നു.അവിടെ നിന്നും ഇറങ്ങുന്നത് വരെ എന്റെ മിഴികൾ നനയരുതെന്ന് ഞാൻ സ്വയം എന്നോടു തന്നെ മന്ത്രിച്ചുകൊണ്ടിരുന്നു. .അല്പനേരം സംസാരിച്ചു കഴിഞ്ഞപ്പോൾ ആ അമ്മ "മോള് കുറച്ചു നേരം നിൽക്കുമെങ്കിൽ എനിക്ക് ആ തുണിയൊക്കെ ഒന്ന് കഴുകിയെടുക്കാമായിരുന്നു" എന്നുപറഞ്ഞു.അമ്മ തുണികൾ എടുത്തു പുരത്തേയ്ക്ക് പോയപ്പോൾ,എന്നെ ചിരിപ്പിക്കാൻ അവൻ പല തമാശകളും പറഞ്ഞു കൊണ്ടേയിരുന്നു.. സ്കൂളിലെ വിശേഷം ,കലോത്സവ വിശേഷം,അച്ഛന്റെ സ്നേഹമസൃണമായ പെരുമാറ്റം,കലോൽസവത്തിനായി അച്ഛൻ നാടകം പഠിപ്പിച്ചതും കേന്ദ്ര കഥാപാത്രമായി അവനെ തീരുമാനിച്ചതും അങ്ങിനെ അങ്ങിനെ ഒത്തിരി. ഓരോ നിമിഷവും ഉരുണ്ടു കൂടിയ കണ്ണുനീർ അവൻ കാണാതെ തടഞ്ഞു നിർത്താൻ ഞാൻ നന്നേ പാടുപെട്ടു .
മരണം തന്റെ കൂടെയുണ്ടെന്നു അറിഞ്ഞിട്ടും ഓരോ ദിവസവും മരിച്ചു കൊണ്ടിരിക്കുകയാണെന്നറിഞ്ഞിട്ടും കൊണ്ടിരിക്കയാനെന്നും അറിഞ്ഞിട്ടും ഒരു നിമിഷം പോലും മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ അവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.. മരണത്തെ സ്വീകരിക്കാൻ അവൻ എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.തുണിയൊക്കെ കഴുകി തിരികെയെത്തിയ അമ്മയുടെ കണ്ണുകൾ കരഞ്ഞുകരഞ്ഞ് വീർത്തിരിക്കുന്നത് ഞാൻ കണ്ടു.തുണികഴുകിക്കൊണ്ടിരുന്ന സമയം മുഴുവൻ അവർ കരയുകയായിരുന്നെന്നു എനിക്ക് മനസിലായി.അവരോടു യാത്ര പറഞ്ഞ വെളിയിൽ ഇറങ്ങിയപ്പോളെയ്ക്കും എന്റെ മിഴികൾ ഞാനറിയാതെ പെയ്യാൻ തുടങ്ങിയിരുന്നു.പിന്നീട് ഞാൻ എത്തുന്നവേളയിൽ ഒക്കെ അമ്മ എന്നെ അവന്റെ അരികിലിരുത്തി ലാബിൽ,ചായ വാങ്ങാൻ,മരുന്ന് വാങ്ങാൻ എന്നൊക്കെ പറഞ്ഞ് പോകുമായിരുന്നു.ഒരു ദിവസം ഞാൻ പോകാനിറങ്ങിയപ്പോൾ എന്റൊപ്പം വെളിയിലേക്ക് വന്നു ആ അമ്മ പറഞ്ഞു."മോളെ ഞാൻ മോള് വരുമ്പോൾ വെളിയിലേക്ക് പോകുന്നത് ഒന്നുമുണ്ടായിട്ടല്ല, ഒന്ന് മനസ്സ് തുറന്നു കരയാനാ.അവന്റെ മുന്നില് വച്ച് എന്റെ കണ്ണ് നിറഞ്ഞാൽ പോലും അവനെന്നെ വഴക്ക് പറയും".
അച്ഛന്റെ ബന്ധു അസുഖം ഭേദമായി ആശുപത്രി വിട്ടിട്ടും ഞാൻ പ്രവീണിനെ കാണാൻ എല്ലാ ദിവസവും ചെന്നുകൊണ്ടിരുന്നു.ബന്ധുക്കൾ ആരും തന്നെ അവരെ അന്വേഷിച്ചു വന്നതായി എനിക്ക് അറിയാൻ കഴിഞ്ഞില്ല.പ്രവീണിനെയോ,പതിനഞ്ച് വയസ്സുവരെ പൊന്നുപോലെ നോക്കി വളർത്തിയ ഏകമകൻ മരിക്കാൻ പോകുന്നു എന്നറിഞ്ഞിട്ടും എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി നില്ക്കുന്ന ആ അമ്മയെയോ ആശ്വസിപ്പിക്കാനോ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല.ഓരോ ദിവസം കഴിയുംതോറും
പ്രവീണിന്റെ കൂട്ടുകാരും അധ്യാപകരും നാട്ടുകാരുമൊക്കെ അവനെ കാണാൻ വന്നു തുടങ്ങി.തിരക്കില്ലാത്ത ദിവസങ്ങളിൽ ഡോക്ടറുടെ പ്രത്യേക അനുവാദം വാങ്ങി എനിക്ക് പാട്ടുകൾ പാടിതരും.ഒരു ദിവസം ആരോ കൊടുത്ത ഒരു ചെറിയ കീ ബോർഡ് എന്നെ വായിച്ചു കേൾപ്പിക്കാൻ അവൻ കാത്തിരുന്നു.എന്നാൽ അന്ന് ക്ലാസ്സില്ലാത്ത ദിവസമായതിനാൽ എനിക്ക് പകരം അച്ഛനും അനിയത്തിമാരുമായിരുന്നു ആശുപത്രിയിൽ പോയത്. പിറ്റെ ദിവസം ഞാൻ ചെല്ലുമ്പോഴേക്കും ബ്ലഡ് കയറ്റാൻ കിടത്തിയിരുന്നു.കരഞ്ഞു വീർത്ത കണ്ണുമായി നിൽക്കുന്ന അമ്മയെ കണ്ടപ്പോൾ ഒന്നും ചോദിക്കാൻ തോന്നിയില്ല.
പിന്നീടൊരു ദിവസം പോലും പുറത്തേക്കു വരാനോ, പാടാനോ,കീ ബോർഡ് ഒരുതവണയെങ്കിലും എന്നെ വായിച്ചു കേൾപ്പിക്കാനോ അവനു കഴിഞ്ഞില്ല...ചില്ല് കൂട്ടിലെ കർട്ടൻ മാറ്റി കൈ കൊണ്ട് ആംഗ്യം കാണിക്കുന്ന അവന്റെ മുന്നിൽ എന്നും മുടങ്ങാതെ പോയി,ആ അമ്മയെ കണ്ടു തിരിച്ചു പോരും.ഒരു ദിവസം എനിക്ക് കോളേജിൽ പോകാൻ തോന്നിയില്ല,പകരം ആശുപത്രിയിൽ പോയി പ്രവീണിനെ കാണണമെന്ന് തോന്നി.എന്തോ ഒരുൾവിളി പോലെ. അച്ഛനോടു പറഞ്ഞപ്പോൾ അച്ഛനും വരാമെന്ന് പറഞ്ഞു.ഞങ്ങൾ ചെല്ലുമ്പോൾ ഭൂമിയെന്ന രംഗവേദിയിലെ നാടകം മതിയാക്കി അവൻ വിണ്ണിലെ രാജകുമാരന്റെ വേഷം കെട്ടിയാടുന്നതിനായി മാലാഖമാരുടെ ചിറകിലേറി യാത്രയായിരുന്നു.

No comments:

Post a Comment