Tuesday, January 20, 2015

ഇത് ആര്‍ക്കു വേണ്ടി















                                                                                                                                 പ്രിയാ ഉദയന്‍

" ഹാപുര്‍', ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ് ജില്ലയിലെ ഒരു കൊച്ചു ഗ്രാമം, നിഷ്ക്കളങ്കമായ മനസുപോലെ. വാര്‍ത്താ മാധ്യമങ്ങളുടെ അതി പ്രസരമില്ല , , വിദ്യാസമ്പന്നര്‍ തീരെ കുറവ്; പച്ചകറികളുടെ സമൃദ്ധികൊണ്ടും ഗോതമ്പ് വിളയുന്ന വയലേലകള്‍ കൊണ്ടും, സുവര്‍ണ്ണനിറമാര്‍ന്ന ഗ്രാമം. തികച്ചും സ്വാതന്ത്ര്യത്തോടെ പറക്കുന്ന മയിലിനെ ഞാനാദ്യമായ് കണ്ടതവിടെയാണ്. നമ്മുടെ നാടുപോലെ തന്നെ. കര്‍ഷകരാണവിടെയും കൂടുതല്‍. അങ്ങിങ്ങായ്‌ ചിതറി മറ്റു സ്ഥാപനങ്ങളും ഉണ്ട് . സൈക്കിള്‍ റിക്ഷാക്കാരെയും പാൽക്കാരെയും കണ്ടു മിഴിതുറക്കുന്ന നാട്. ഉത്തർപ്രദേശിലെ ഈ മനോഹര ഗ്രാമത്തിൽ ടീച്ചര്‍മാരായി ജോലി ചെയ്യുകയായിരുന്നു ഞങ്ങൾ എട്ടുപേര്‍.
ഡല്‍ഹി ആഗ്ര റൂട്ടിലെ ഒരു ഫ്ലാറ്റിന്‍റെ മുകളിലത്തെ നിലയിലാണ് ഞങ്ങള്‍ താമസിക്കുന്നത്. എന്നത്തേയും പോലെ വൈകുന്നേരമൊന്നു പുറത്തിറങ്ങിയപ്പോള്‍ ഞങ്ങള്‍ കണ്ടത് കടകള്‍ ധൃതിപിടിച്ചു പൂട്ടുന്നതും, തിരക്കിട്ട് പോകുന്ന ജനങ്ങളെയുമാണ്. ആ നിശബ്ദതയില്‍ വല്ലാത്തൊരു ഭീതി ഞങ്ങള്‍ക്കനുഭവപ്പെട്ടു. അതിന്‍റെ കാരണം തിരക്കിയ ഞങ്ങളോട് ഒരു റിക്ഷവാല പറഞ്ഞു, "'ബാബറി മസ്ജിദ് തകര്‍ത്തിരിക്കുന്നു! അയോധ്യയില്‍ കര്‍സേവകര്‍ മസ്ജിദിന്റെ മൂന്നു മകുടവും തകര്‍ത്തു തരിപ്പണമാക്കി. ഹാപുരില്‍ ഒരു കാളീക്ഷേത്രം മുസ്ലീമുകള്‍ ബോംബു വച്ചു തകര്‍ത്തു, ബീബിജി നമ്മുടെ ഗള്ളിയിലെക്കും കുറെ ആളുകള്‍ കടന്നിട്ടുണ്ടെന്നാണ് പറയുന്നത്‌. അവര്‍ എന്തും ചെയ്യാന്‍ മടിക്കാത്തവരാണെത്രേ. പലസ്ഥലങ്ങളിലും അക്രമം പൊട്ടിപുറപ്പെട്ടിട്ടുണ്ട്‌". ഞങ്ങളുടെ ചങ്കിടിക്കാന്‍ തുടങ്ങി. ഭയം മനസ്സില്‍ ഇരച്ചിറങ്ങി. കാലു മുതല്‍ തല വരെ ഒരു മരവിപ്പ്.
1992 ഡിസംബര്‍ 6. അതൊരു ഭീകരദിനമായിരിക്കും എന്ന് കരുതിയിരുന്നില്ല. പെട്ടെന്ന് തന്നെ അന്തരീക്ഷം വഷളായി. പോലീസ് വാഹനങ്ങളും, പട്ടാള ജീപ്പുകളും പായാന്‍ തുടങ്ങി. കുതിരപ്പുറത്തു പായുന്ന പട്ടാളക്കാര്‍, റോഡിലാകെ കുതിരക്കുളമ്പടിയുടെയും പോലീസ് വാഹനങ്ങളുടെയും ഒച്ചപ്പാടുകള്‍. കുതിരകളെ കണ്ടാല്‍ പോലും ഭയം തോന്നും. അവയുടെ കാലിനോളം പൊക്കമേ ഒരു മനുഷ്യന് കാണൂ. പുറകെ വരുന്നു അനൗൺസ്മെന്റ് .'കര്‍ഫ്യൂ പ്രഖ്യാപിച്ചു' "നാലാള്‍ കൂടി നില്‍ക്കരുത്, കൂടി നടക്കരുത്, കട കമ്പോളങ്ങള്‍ അടയ്ക്കണം, വാഹനങ്ങള്‍ ഓടരുത്". അന്തരീക്ഷവും ആകെ ഇരുണ്ടു മൂടി നില്‍ക്കുന്നു. പ്രകൃതിയും ദു:ഖിക്കുന്നുണ്ടാവും,
ഭയത്തോടെ ഞങ്ങളും വീടിന്റെ വാതിലടച്ചു . ജനാലകള്‍ പോലും തുറക്കരുതു എന്നാണ് പറയുന്നത് . മൂന്ന് വീടുകള്‍ ചേര്‍ന്ന ഞങ്ങളുടെ ഫ്ലാറ്റിലെ തൊട്ടടുത്ത വീട്ടുകാര്‍ വാതില്‍ പൂട്ടി അകത്തുപോയി. പിന്നെയുള്ളത് സദാര്‍ജി മാത്രമാണ്. പക്ഷെ മിക്കപ്പോഴും അദേഹം കാണില്ല, രാത്രിയിലെങ്ങാനും കിടക്കാനായി മത്രം വന്നാലായി. ആരോടും ഒന്നും തിരക്കി അറിയാനാവാതെ വീട്ടിനുള്ളില്‍ ഞങ്ങള്‍ പരിഭ്രാന്തരായിരുന്നു. അക്രമങ്ങള്‍ ഇവിടെയും ഉണ്ടാവുമോ? കര്‍ഫ്യൂ എങ്ങിനെയാവും? വല്ലാത്തൊരു ഭയം. മനോവിഷമത്തോടെ അത്താഴമുണ്ടെന്നു വരുത്തി ഞങ്ങൾ കിടന്നു. ആര്‍ക്കും ഉറക്കം വന്നില്ല. കിടക്ക കാണുമ്പോഴേക്കും ഉറങ്ങുന്ന ഗീത അന്ന് കണ്ണും മിഴിച്ചു കിടക്കുന്നതു കണ്ടു. ഭയത്തിന്റെ നൂലുകള്‍ ഞങ്ങളെ മിണ്ടാനവത്തവണ്ണം വരിഞ്ഞു മുറുക്കിയിരിക്കുന്നു.
ഉച്ചഭാഷിണിയിലൂടെ പോലീസ് നല്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കൊപ്പം പാതി തുറന്നു വച്ച ജനലിലൂടെ പാല്‍ കച്ചവടക്കരോടും റിക്ഷക്കാരോടും ജാതി ചോദിച്ചു മര്‍ദ്ദിക്കുന്ന പോലീസുകാരെ ഞങ്ങള്‍ കണ്ടു. മുസല്‍മാന്‍ ആയാലും ഹിന്ദു ആയാലും ലാത്തികൊണ്ടടിച്ച് അവര്‍ പായിച്ചു. എങ്ങും തീയും പുകയും അക്രമവും. താഴെ ഒരു കാളിക്ഷേത്രമുണ്ട്. ഇന്നലെവരെ അതൊരു സമാധാനമായിരുന്നെങ്കില്‍ ഇന്നതൊരു മഹാവ്യാധി പോലെ തോന്നി. ഹിന്ദുക്കളും മുസ്ളീങ്ങളും ചേരിതിരിഞ്ഞ് അക്രമം നടത്തുന്നു. ഒരു പക്ഷത്തിനെ തോല്‍പ്പിക്കാന്‍ മറുപക്ഷം വിളഞ്ഞു കിടക്കുന്ന ഗോതമ്പ് പാടത്തിനു തീയിടുന്നു. നമ്മുടെ നാട് എത്ര സുന്ദരമെന്ന എല്ലാവരുടെയും ആത്മഗതം ദീര്‍ഘനിശ്വാസങ്ങളായി. കഷ്ടപ്പാടും നഷ്ടവും കൊണ്ട് ദുരിതത്തിലായത് ജനങ്ങളാണ് .
ഞാന്‍ പഠിപ്പിക്കുന്നതിനോടൊപ്പം പഠിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എല്ലാവരും ഉറങ്ങി കഴിഞ്ഞേ പഠിക്കാന്‍ ഇരിക്കൂ. ഉള്ളിലെ ഭയത്തിനെ ആട്ടിയോടിക്കാന്‍ ഒരു പുസ്തകത്തിലേക്ക് ഊളിയിട്ടു, നല്ല തണുപ്പുണ്ട് രാത്രി ആകെ നിശബ്ദം എത്ര നേരം വായിച്ചുവെന്നറിയില്ല. പെട്ടെന്നു വാതിലിലാരോ മുട്ടുന്നു. വായിച്ചു കൊണ്ടിരുന്ന ഞാന്‍ ഒന്ന് ഞെട്ടി. ഞങ്ങള്‍ പെണ്ണുങ്ങള്‍ തനിച്ചല്ലേ ഉള്ളൂ. കൈകാല്‍ വിറയ്ക്കാന്‍ തുടങ്ങി വാതിലിലെ മുട്ട് ശരിക്കും ആണോ അതോ തോന്നിയതോ ഞാന്‍ ചെവിയോര്‍ത്തു. പിന്നെയും മുട്ടുന്നു . ഞാന്‍ വേഗം ഉറങ്ങുന്ന കൂട്ടുകാരികളില്‍ ഒരാളെ വിളിച്ചു ഉണര്‍ത്തി കാര്യം പറഞ്ഞു. ധൃതിപ്പെട്ട് ചെന്ന് വാതില്‍ തുറക്കാന്‍ പോയതും ഞാന്‍ തടഞ്ഞു. ആ വാതില്‍ ഒന്നാമത്തെ പാളിയില്‍ ഗ്ലാസും രണ്ടാമത്തെതില്‍ നെറ്റും മൂന്നമാത്തെതില്‍ ഇരുമ്പു ഗ്രില്ലും എന്നരീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. ഇരുമ്പ് ഗ്രില്‍ വാതിലും, നെറ്റ് വാതിലും തുറന്നു. പുറത്തു 4പേര്‍ നില്‍ക്കുന്നു ഗ്ലാസ്‌ വാതിലിലൂടെ കാണാം. അവര്‍ ഒരു ID കാര്‍ഡ്‌ പൊക്കി കാണിച്ചു പോലീസ് എന്ന് പറഞ്ഞു, ചെക്കിംഗ് ആണെന്നും. ഈ പാതിരക്ക് എന്ത് ചെക്കിംഗ് എന്ന് മനസ്സില്‍ വന്നെങ്കിലും വാതില്‍ തുറക്കേണ്ടി വന്നു. അപ്പോഴേക്കും കിടന്നുറങ്ങിയിരുന്ന മറ്റ് ആറ് പേരും എണീറ്റിരുന്നു. ഞങ്ങളുടെ എതിര്‍പ്പ് വക വയ്ക്കാതെ അവര്‍ അകത്തു കടന്നു. ഒച്ച വച്ച കൂട്ടുകാരിയുടെ വായിലേക്ക് തോക്ക് ചൂണ്ടി പറഞ്ഞു "മിണ്ടരുത് ഞങ്ങള്‍ മുസ്ലീം മോഹല്ലയില്‍ നിന്ന് വന്നവരാണ്. മിണ്ടിയാല്‍ കൊന്നുകളയും". അയാളുടെ കണ്ണിലേക്കു നോക്കിയപ്പോള്‍ അത് ചെയ്യുമെന്നു തന്നെ തോന്നി. ഞാന്‍ അവളെ വേഗം വലിച്ചു പിറകിലേക്ക് മാറ്റി. കരച്ചില്‍ നെഞ്ചില്‍ കിടന്നു വിറയ്ക്കുന്നത് എല്ലാര്‍ക്കും പരസ്പരം കേള്‍ക്കാമായിരുന്നു. അവര്‍ ഞങ്ങളെ എല്ലാവരെയും ഒരുസ്ഥലത്തു ഒന്നിച്ചിരുത്തി. മരണത്തിനു കീഴടങ്ങിയപോലെ എല്ലാവരും വിറച്ചു കൊണ്ടേയിരുന്നു. കൂനിക്കൂടി ഇരുന്നു വിറയ്ക്കുന്ന ഡെയ്സിയെ മറക്കാന്‍ പറ്റില്ലയിപ്പഴും.
താഴെ ക്ഷേത്രത്തില്‍ ബോംബ്‌ വയ്ക്കാനാണ് അവരുടെ ഉദ്യേശമെന്നു വര്‍ത്തമാനത്തില്‍ നിന്നും മനസിലായി. ഭയവും തണുപ്പും ജീവിതം തീരുന്നു എന്നുള്ള ഉറപ്പും ഞങ്ങളെ ഞെരിച്ചു കൊണ്ടിരുന്നു. നേരാവുന്ന നേര്‍ച്ചകള്‍ എല്ലാം നേര്‍ന്നു. ഇനി ആകെ തുണ ഈശ്വരന്‍ മാത്രം . ആദ്യമേ പകുതി പോയ ജീവന്‍ അതിന്റെ പകുതികൂടെ കയ്യില്‍ എടുത്തു പിടിച്ചിരിക്കയാണ്‌ ഞങ്ങള്‍.

പാതി തുറന്ന ജനലിലൂടെ കാണാം താഴെ നിര നിരയായി പോകുന്ന പട്ടാള വണ്ടികള്‍. നാലു വശത്തേക്കും തോക്ക് ചൂണ്ടി എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവര്‍ രാവും പകലും ഓടുന്നു. സമയം ഇഴഞ്ഞു നീങ്ങുന്നു. ഒരു വേള ഉറക്കെ അവരെ വിളിച്ചാലോ എന്ന് തോന്നി, പക്ഷെ നീണ്ടു വന്ന തോക്കിന്റെ തണുത്ത മരണത്തിന്റെ സ്പര്‍ശം അതില്‍ നിന്നെന്നെ പിന്തിരിപ്പിച്ചു. ഞങ്ങള്‍ മലയാളത്തില്‍ സംസാരിച്ചാല്‍ തന്നെ അവര്‍ തോക്ക് ചൂണ്ടും. ഏങ്ങിക്കരയുന്ന ലീലയുടെ കരച്ചില്‍ ഒന്നു പൊങ്ങിയപ്പോള്‍ അവളുടെ കണ്ണില്‍ അയാള്‍ തോക്കിന്‍ കുഴൽ ചേര്‍ത്തു വച്ചു. ഞാന്‍ അയാളെ തൊഴുതു പറഞ്ഞു "വേണ്ട ഭായിജാന്‍". അവളെ ചേര്‍ത്തു പിടിച്ചു "കരയണ്ട മരിക്കുന്നേല്‍ മരിക്കട്ടെ". എല്ലാവരും മരണത്തിനു കീഴ്പ്പെട്ടപോലെ മരവിച്ചിരിക്കുന്നു. 

നേരം വെളുത്തു വരുന്നു എന്നു തോന്നി. ഒരുത്തന്‍ ഉറക്കം തൂങ്ങി ഇരിക്കുന്നു. ഒരുവന്‍ ഞങ്ങളെ തന്നെ നോക്കി ഇരിക്കുന്നു മറ്റു രണ്ടുപേര്‍ ബോംബ്‌ ഫിറ്റ് ചെയ്യാനുള്ള പണിയിലാണ്. പ്രകൃതിയുടെ വിളി അവരെ ഓരോരുത്തരെയും അസ്വസ്ഥമാക്കാന്‍ തുടങ്ങി എന്നുതോന്നുന്നു അവരുടെ മുഖമതു വ്യക്തമാക്കി. കാപ്പി വേണം ഒരുത്തന്‍ പറഞ്ഞു. കൂട്ടത്തില്‍ ധൈര്യമുള്ള കൂട്ടുകാരിയെയും വിളിച്ചു ഞാന്‍ അടുക്കളയില്‍ കയറി . "എന്ത് ചെയ്യണം എങ്ങിനെ രക്ഷപെടും" ഞാന്‍ ശബ്ദം താഴ്ത്തിചോദിച്ചു "വഴിയുണ്ടാക്കാം. വാതില്‍ തുറക്കുക അതാണ്‌ ആദ്യം വേണ്ടത്" അവള്‍ പറഞ്ഞു. കാപ്പി വാങ്ങി കുടിച്ചു രണ്ടു പേര്‍ ബാത്‌റൂമില്‍ കയറി. ഞങ്ങള്‍ ശബ്ദം കേള്‍പ്പിക്കാതെ വാതില്‍ പുറത്തുന്നു കുറ്റിയിട്ടു. ആന്ഗ്യ ഭാഷയിലൂടെ മറ്റുള്ളവരെ മുറിയില്‍ നിന്നും വിളിച്ചു. ഉറങ്ങുന്നവന്റെ കയ്യില്‍ ആണ് കീ. അതയാള്‍ അറിയാതെ ഒരുത്തി എടുത്തു. ഒരാള്‍ ബോംബ്‌ പണിയില്‍ ശ്രദ്ധാലു ആയിരുന്നു. അവന്റെ ജോലിയില്‍ നിന്നും മനസിലായി അതില്‍ അവന്‍ അത്ര പോര എന്ന്. ഇതുതന്നെ തക്കം. പതുക്കെ ഉറങ്ങുന്നവന്‍ ഇരിക്കുന്ന വാതില്‍ ഞങ്ങള്‍ അടച്ചു. ശബ്ദം കേട്ട് അവന്‍ ഉണര്‍ന്നു ഒച്ച വച്ചു മറ്റയാള്‍ ഓടി വന്നു. കൈയ്യില്‍ കരുതിയ മുളകുപൊടി എടുത്തു അവര്‍ക്കുനേരെ തൂവി. വാതില്‍ തുറന്നു ഇറങ്ങി ഓടി. ചിലര്‍ ചെന്ന് അലച്ചു വീണത്‌ നേരെ എതിരേയുള്ള സര്‍ദാരിന്റെ വാതിലില്‍ ആയിരുന്നു. ഏറ്റവും പിറകിലായിരുന്ന ലീലയുടെ കൈയ്യില്‍ ഒരുത്തന്‍ പിടുത്തമിട്ടൂ. ബഹളം കേട്ട് സര്‍ദാര്‍ ഉണര്‍ന്നു വാതില്‍ തുറന്നു ചാടിയെത്തി. ഞങ്ങളെ ആരോ ആക്രമിക്കുന്നുവെന്നയാള്‍ കണ്ടു. സ്വന്തം സഹോദരിമാരെ പോലെ നോക്കുന്ന നല്ലവനായ സര്‍ദാര്‍ജി നല്ല ബലവാനും ആയിരുന്നു . സര്‍ദാര്‍ജി ആദ്യം കണ്ടവനു ഒറ്റ ചവിട്ടു കൊടുത്തു. ലീലയുടെ കയ്യിലെപിടി വിട്ടു. സര്‍ദാരിന്റെ കയ്യിലെ ചെറു കോഴിക്കുഞ്ഞിനെപോലെ അവന്‍ എടുത്തെറിയപെട്ടു. അവര്‍ വെടിയുതിര്‍ത്തു പക്ഷെ വെടിയുണ്ടകള്‍ എങ്ങോട്ടാണ് പോയത് എന്നൊരു നിശ്ചയവും ഇല്ല. മുളകുപൊടി കണ്ണില്‍ പോയത് കൊണ്ടാകും അവനു ഉന്നം തെറ്റിയത്. ആ നേരം കൊണ്ട് വാതില്‍ പുറത്തു നിന്ന് ഞങ്ങള്‍ അടക്കുകയും സര്‍ദാരിന്റെ വീട്ടിലേക്കു ഓടിക്കയറുകയും ചെയ്തു . വെടിയൊച്ച കേട്ട് പോലീസ് പാഞ്ഞെത്തി. അവരെ ഒരു ബാലപ്രയോഗത്തിനുശേഷം കീഴടക്കി വലിച്ചു കൊണ്ടു പോയി. ബോംബ്‌ അവശിഷ്ടങ്ങളും കൈയ്യില്‍ പിടിച്ചു പോകുന്ന പോക്കില്‍ ഞങ്ങളെ ഭീഷണിപെടുത്താനും അവര്‍ മറന്നില്ല. 

പിടി വലിയില്‍ ലീലയുടെ കയ്യൊടിഞ്ഞു. ചിലരുടെ തല ചുമരില്‍ ഇടിച്ചുമുഴച്ചു. കാലിന്റെ കുഴ തെറ്റി അങ്ങിനെ അല്ലറ ചില്ലറ പരിക്കുകളോടെ ഞങ്ങള്‍ രക്ഷപെട്ടു . പിറ്റേന്നു തന്നെ ഞങ്ങള്‍ ആ ഫ്ലാറ്റ് മാറി. ഭയന്നിട്ട് തന്നെ.
ഒരു മുസ്ലീം മൊഹല്ലയില്‍ ഹിന്ദു തീയിട്ടാല്‍ പിറ്റേന്ന് അടുത്ത ഹിന്ദു ഗലികളില്‍ തീയിടുക എന്നതാണ് അവരുടെരീതി. കര്‍ഫ്യൂ. നാളുകളില്‍ ചിലപ്പോള്‍ വെള്ളം വരെ കിട്ടാതെ വരും .കര്‍ഫ്യൂ. നീണ്ടു പോകുമ്പോഴാണ് പ്രശ്നം പട്ടിണിയും ദുരിതവും കൂടെ വരും.
എന്തിനു വേണ്ടിയാണ് ഈ മത സ്പര്‍ധ? 

ഞങ്ങളെല്ലാവരും വിവിധജാതിയിലും മതത്തിലും ഉള്ളവരായിരുന്നു. ഇതൊന്നും ഞങ്ങളെ തൊട്ടു തീണ്ടുക പോലും ചെയ്തില്ല, മറിച്ചു മനസ്സില്‍ ഭീതി മാത്രം നിറച്ചു തന്നു; മതത്തോടും ദേഷ്യം തോന്നി . നമ്മുടെ നാട് എത്ര സൌഹാര്‍ദ്ദപരമാണ് എന്നോര്‍ക്കുമ്പോള്‍ ഒരു സമാധാനം. എത്രയും പെട്ടെന്ന് ആ നാട് വിടണം എന്നൊരു വിചാരം മാത്രമേ അപ്പോള്‍ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ ,അതിനുശേഷം എത്ര കൂട്ടകൊലകള്‍. എന്തിനാണ് ദൈവത്തിന്‍റെ പേരിലൊരു തമ്മില്‍ തല്ല്? ആര്‍ക്കാണ് ഇതുകൊണ്ട് നേട്ടം ? മനുഷ്യര്‍ പരസ്പരം ഹിന്ദുവും മുസല്‍മാനുമായി ചേരി തിരിഞ്ഞ് വെട്ടി കീറിയും വെടി വെച്ചും തീര്‍ക്കുന്നത് മനുഷ്യ ജീവനാണെന്നു, എന്തെ ഇവര്‍ ഓര്‍ക്കാതെ പോവുന്നു. അതോ ഇവരുടെയൊക്കെ ദൈവത്തിനു സ്വന്തം മതമാണോ വലുത്?. മനുഷ്യനല്ലേ?!!.

ഇപ്പോള്‍ നമ്മുടെ നാട്ടിലേക്കും ഈ പ്രവണത അരിച്ചരിച്ചു കടന്നു വരുന്നുണ്ട്. ഇത് വലിയൊരു സാമൂഹ്യ വിപത്താണ് .ഓരോരുത്തരും അവരുടെ വിശ്വാസത്തില്‍ ജീവിക്കട്ടെ നമ്മുടെ ഭാരതത്തിന്റെ യശ്ശസ്സ് ഉയരട്ടെ. ദൈവം എല്ലാവര്ക്കും ഒരു പോലെയാണ് അത് കൃഷ്ണനായാലും നബി ആയാലും ക്രിസ്തുവായാലും 

No comments:

Post a Comment